ജാനകിക്കാട് കൂട്ട ബലാത്സംഗ കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


കുറ്റ്യാടി: ജാനകിക്കാട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ റിമാന്റിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അടുക്കത്ത് പാറച്ചാലില്‍ ഷിബു, ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയിലോത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരെയാണ് കോഴിക്കോട് പോക്‌സോ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

കേസന്വേഷണം നടത്തുന്ന എ.എസ്.പി നിധിന്‍ രാജാണ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ മാസം മൂന്നാം തിയ്യതി പ്രതികള്‍ പെണ്‍കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടില്‍ എത്തിച്ച് ശീതള പാനീയത്തില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. ഈ സംഭവത്തിനു ശേഷം കഴിഞ്ഞ മാസം 17നു രാഹുലും മാവിലപ്പാടി മര്‍വീനും പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ എത്തിച്ച് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചതായും പരാതിയുണ്ട്. ഈ കേസില്‍ പെരുവണ്ണാമൂഴി പൊലീസാണ് അന്വേഷണം നടത്തുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.