ജാനകിക്കാട്ടിലെ കാട്ടുപോത്ത് ചത്തതിന് കാരണം കാലിലേറ്റ മുറിവ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


കുറ്റ്യാടി: നാലുവർഷത്തോളമായി മരുതോങ്കരയിലെ ജാനാകിക്കാട് ഭാഗത്ത് എത്തിയ കാട്ടുപോത്ത് ചത്തു. ജാനകിക്കാടിലെ നാലാംകണ്ടത്തിലെ വനത്തിനുള്ളിലാണ് ഇതിനെ ചത്തനിലയിൽ കണ്ടെത്തിയത്. വനംവകപ്പിലെ ഡോ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റു‌മോർട്ടത്തിനുശേഷം ജഡം വനത്തിനുളളിൽ സംസ്കരിച്ചു.

കാട്ടുപോത്തിന്റെ കാലിൽ നിസ്സാര പരിക്കാണുണ്ടായിരുന്നതെന്നും ഇതാണ് മരണ കാരണമെന്നുമാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതെന്ന് വനംവകുപ്പുദ്യോഗസ്ഥർ വിശദീകരിച്ചു.

മുന്‍കാലിന് പരിക്കേറ്റ നിലയില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇതിനെ ചെമ്പനോട റോഡിലും മറ്റും കണ്ടിരുന്നു. അപ്പോള്‍ തന്നെ അവശനിലയിലായിരുന്ന പോത്തിനെ പരിരക്ഷിക്കാനുള്ള യാതൊരുവിധ നടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പെരുവണ്ണാമൂഴിയിൽനിന്നും കൂട്ടമായെത്തിയ കാട്ടു പോത്തുകളിൽ ഒന്നാണ് തിരികെപ്പോകാതെ ഇവിടെത്തന്നെ തങ്ങിയതെന്നാണ് കരുതുന്നത്.