ജാനകിക്കാട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായി; സംഭവത്തില്‍ ഒരു കേസ് കൂടി; പ്രതി കസ്റ്റഡിയില്‍


കോഴിക്കോട്: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീണ്ടും ബലാത്സംഗത്തിന് ഇരയായി. ആദ്യത്തെ സംഭവത്തിനുശേഷം കുട്ടിയെ ബലാത്സംഗം ചെയ്ത ആദ്യസംഘത്തിലെ രാഹുലും മറ്റൊരാളുമാണ് വീണ്ടും പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.

ഡോക്ടര്‍മാരുമായുള്ള കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായ കാര്യം പറഞ്ഞത്. ഒക്ടോബര്‍ മൂന്നിന് പീഡനം നടത്തിയ രാഹുലും മറ്റൊരാളും ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പറഞ്ഞത്. രാഹുലിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പെരുവണ്ണാമൂഴി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തും.

പെണ്‍കുട്ടി മാനസികമായി ഏറെ തകര്‍ന്ന നിലയിലാണ്. അതിനാല്‍ ഡോക്ടര്‍മാരുടെ കൗണ്‍സിലിങ് ഇപ്പോഴും തുടരുന്നുണ്ട്. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പ്രതികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. ജാനകിക്കാട്ടില്‍ നടന്ന സംഭവത്തിനുശേഷം പെണ്‍കുട്ടിയെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ആദ്യകേസിലെ പ്രതികളായ മൊയിലോത്തറയിലെ തെക്കെപ്പറമ്പത്ത് സായൂജ് (24), അടുക്കത്ത് പാറച്ചാലില്‍ ഷിബു (32), മൊയിലോത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22), കായക്കൊടി പാലോളി വീട്ടില്‍ അക്ഷയ് (22) എന്നിവര്‍ റിമാന്‍ഡിലാണ്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുംമുമ്പ് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. എന്നാല്‍, ഇതിനു വിപരീതമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ശീതളപാനീയം കുടിച്ചെന്നും ഉടന്‍ മയങ്ങിപ്പോയെന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തിനു മുന്നോടിയായി മദ്യപിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നാലു പ്രതികളെയും പോലീസ് വടകര റൂറല്‍ എസ്.പി. ഓഫീസില്‍ എത്തിച്ചു. എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ അവിടെവെച്ചും പോലീസ് പ്രതികളെ ചോദ്യംചെയ്യുകയും ശാസ്ത്രീയപരിശോധനകള്‍ക്ക് വിധേയരാക്കുകയുമുണ്ടായി. പ്രതികളെ കൊയിലാണ്ടി സബ് ജയിലിലേക്കുമാറ്റി.