ജനപഥങ്ങളിൽ ആവേശം നിറച്ച് കാനത്തിൽ ജമീല


പയ്യോളി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് തിക്കോടി പഞ്ചായത്തിലെ തട്ടാടത്ത് മുക്കിൽ നിന്നാണ് ആരംഭിച്ചത്. അതിരാവിലെ ആയിട്ടുകൂടി വൻ ജന പങ്കാളിത്തമായിരുന്നു തട്ടാരത്ത് മുക്കിലെ സ്വീകരണ പരിപാടിയിൽ. രണ്ടാമത്തെ സ്വീകരണകേന്ദ്രമായ പുള്ളി മുക്കിലും വൻ സ്വീകരണം തന്നെയാണ് ലഭിച്ചത്.

കോഴിപ്പുറത്ത് സ്വീകരണ കേന്ദ്രത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ സ്ഥാനാർത്ഥിയെ കാത്തു നിൽപ്പുണ്ടായിരുന്നു. പടക്കം പൊട്ടിച്ചും ചെണ്ടമേളത്തോടെയും സ്ഥാനാർത്ഥിയെ കോഴിപ്പുറത്തുകാർ വരവേറ്റു. ഹൃദ്യമായ സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത  സ്ഥാനാർത്ഥി ഊന്നി പറഞ്ഞു.

മുൻകാലങ്ങളിൽ മറ്റൊരു സർക്കാറിനും ചെയ്യാൻ കഴിയാത്ത മഹത്തായ കാര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ പ്രകടനപത്രികയിലൂടെ വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന് എന്ന് ഉറപ്പു നൽകിയിരിക്കുന്നത്. ഈ പ്രഖ്യാപനം പ്രാവർത്തികമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധ്യമാകുകയുള്ളുവെന്ന് കാനത്തിൽ ജമീല വോട്ടർമാരോട് പറഞ്ഞു. തിക്കോടി പാറക്കുളത്ത സ്വീകരണവും ജനപങ്കാളിത്തംകൊണ്ട് ശ്രേദ്ധേയമായിരുന്നു. 11 മണിയോടെ തിക്കോടി തെക്കേ കടപ്പുറത്തെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്വല സ്വീകരണമാണ് കടപ്പുറത്തെ ജനങ്ങൾ നൽകിയത്.

സ്വീകരണയോഗത്തിൽ വച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായ ലീഗ് പ്രവർത്തകനായിരുന്ന പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖിന് കെ.ദാസൻ എംഎൽഎ ചെങ്കൊടി നൽകി സ്വീകരിച്ചു. വൈകുന്നേരം മൂന്നോടെ    സ്ഥാനാർഥി പര്യടനം നന്തി മേഖലയിലെ ഞെട്ടിക്കര പാലം എരവത്ത് മുക്ക് മുത്തായംബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേർന്നു. പാറക്കാട് നടന്ന സ്വീകരണ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

മുന്നൂറിലധികം വരുന്ന സ്ത്രീകൾ സ്ഥാനാർത്ഥിയെ കാത്തു നിൽപ്പുണ്ടായിരുന്നു. ഏറ്റവും ഉജ്ജ്വലമായ സ്വീകരണമായിരുന്നു പാറക്കാട്. ചിങ്ങപുരം, മുചുകുന്ന് നോർത്ത്, ഓട്ടുകമ്പനി, ഹിൽ ബസാർ, മൂടാടി, പാലക്കുളം എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾക്കു ശേഷം ആനക്കുളം മേഖലയിൽ മന്ദമംഗലത്ത് എത്തിയ സ്ഥാനാർത്ഥിയെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും വർണ്ണ വിളക്കുകളുമേന്തിയാണ് ജനങ്ങൾ സ്വീകരിച്ചത്. തുടർന്ന് പിഷാരികാവ്, പുളിയഞ്ചേരി, മുണ്ട്യാടിത്താഴെ എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണങ്ങൾക്ക് ശേഷം കൊടക്കാട്ടും മുറിയിലാണ് തിങ്കളാഴ്ചത്തെ പര്യടനം സമാപിച്ചത്.

സ്ഥാനാർത്ഥി യോടൊപ്പം എൽഡിഎഫ് നേതാക്കളായ പി.വിശ്വൻ, കെ.ദാസൻ, ടി.ചന്തു, കെ.കെ.മുഹമ്മദ്, എൻ.ശ്രീധരൻ, അഡ്വ.എസ്.സുനിൽ മോഹൻ, സി.സത്യചന്ദ്രൻ, കെ.ടി.എം.കോയ, എംപി.ശിവാനന്ദൻ, സരോദ് ചങ്ങാടത്ത്, രാമചന്ദ്രൻ കുയ്യണ്ടി, സി.അശ്വനി ദേവ്, കെ.ജീവാനന്ദൻ, കെ.രവീന്ദ്രൻ, സി.രമേശൻ, രമേശ് ചന്ദ്ര, എൻ.വി.രാമകൃഷ്ണൻ,സുരേഷ് ചങ്ങാടത്ത്, ടി ഷീബ, എൽ.ജി.ലിജീഷ്, ബിജു കളത്തിൽ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.