ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; കോഴിക്കോട് ജില്ലയിൽ അടുത്ത രണ്ട് ദിവസം ഓറഞ്ച് അലർട്ട്


കോഴിക്കോട്: ജില്ലയിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 20, 21 തിയ്യതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗരി ടി.എൽ റെഡ്ഡി അറിയിച്ചു.

ഏത് സാഹചര്യവും നേരിടാന്‍ ജില്ലഭരണകൂടം സജ്ജമാണ്. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കണ്‍ട്രോള്‍ റൂമുകൾ 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാണ്. പോലീസ്, ഫയര്‍ ആൻഡ് റസ്‌ക്യൂ, ഇറിഗേഷന്‍, വൈദ്യുതി, ബി.എസ്.എന്‍.എല്‍ വകുപ്പുകളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.

ഡാമുകളിലെയും, നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നദികളില്‍ ജലനിരപ്പ് ഉയരുകയും പ്രദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്താല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍ ഡയറക്ടര്‍ ഓഫ് ഫിഷറീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

നദികള്‍, വെള്ളവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, പാറക്കെട്ടുകള്‍, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങള്‍ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്.

പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മലയോര മേഖലയിലെ നദീതീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു.