ചാലിക്കരയില്‍ മുസ്‌ലിം ലീഗ്-സി.പി.എം സംഘര്‍ഷാവസ്ഥ


പേരാമ്പ്ര : ചാലിക്കരയില്‍ മുസ്ലിം ലീഗ്-സി.പി.എം സംഘര്‍ഷാവസ്ഥ. കഴിഞ്ഞ ദിവസം ചാലിക്കരയില്‍ നടത്തിയ പൊതുയോഗം കൈയേറാന്‍ സി.പി.എം ശ്രമിച്ചതായി ലീഗ് ആരോപിച്ചു.

മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതു യോഗത്തില്‍ ലീഗ് നേതാവ് അന്‍വര്‍ ഷാ നൊച്ചാട് തലശ്ശേരിയില്‍ മരണപ്പെട്ട യു.കെ. കുഞ്ഞിരാമന്റേത് സിപി.എം പറയുന്നതുപോലുള്ള രക്തസാക്ഷിത്തമല്ലെന്ന് ആരോപിച്ചിരിന്നു. പള്ളിക്ക് കാവല്‍നിന്നതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊല്ലുകയായിരുന്നെന്ന വാദം തെറ്റാണെന്നുമാണ് പ്രസംഗിച്ചത്.

പ്രസംഗത്തില്‍ രക്തസാക്ഷികളെ അപമാനിച്ചെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ലീഗിന്റെ പൊതുയോഗ സ്ഥലത്തേക്ക് പ്രകടനം നടത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം വലിയ സംഘര്‍ഷമുണ്ടായില്ല.

അന്‍വര്‍ ഷാ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഡി.വൈ.എഫ്.ഐ വലിയ പ്രചാരണം നടത്തുന്നുണ്ട്. മറുപടിയുമായി യൂത്ത് ലീഗും രംഗത്തുണ്ട്. ചാലിക്കരയിലെ പ്രശ്നം വലിയ രാഷ്ട്രീയ തര്‍ക്കമായി നിലനില്‍ക്കുകയാണ്.