ചക്കിട്ടപാറയില്‍ ആടിനെ അജ്ഞാതജീവി കൊന്നുതിന്നു; നാട്ടുകാര്‍ ആശങ്കയില്‍


ചക്കിട്ടപ്പാറ: ചക്കിട്ടപാറയ്ക്കുസമീപം റബ്ബര്‍ത്തോട്ടത്തില്‍ കെട്ടിയ ആടിനെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. വാലുമണ്ണേല്‍ അബ്രഹാം വളര്‍ത്തുന്ന ആടിനെയാണ് കൊന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആടിനെ കൊന്ന നിലയില്‍ വീട്ടുകാര്‍ കാണുന്നത്.

ആടിന്റെ തലഭാഗം ഒഴികെയുള്ള ഭാഗങ്ങളെല്ലാം തിന്ന നിലയിലായിരുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പുലിയാണെന്ന അഭ്യൂഹവും പരന്നെങ്കിലും കാട്ടുപട്ടിയാകാമെന്ന സംശയത്തിലാണ് വനംവകുപ്പ് അധികൃതരുള്ളത്.

ചക്കിട്ടപാറ നരിനട റൂട്ടില്‍ കോമത്തുപാറ ഭാഗത്ത് റിസര്‍വോയറിനടുത്താണ് സംഭവം. ജനവാസമേഖലയാണിത്. വനമൊന്നും അടുത്തില്ലാത്ത ഈ സ്ഥലത്ത് ഏതു ജീവിയാണ് എത്തിയതെന്നറിയാതെ നാട്ടുകാര്‍ ആശങ്കയിലാണ്. കഴിഞ്ഞദിവസം പെരുവണ്ണാമൂഴി വട്ടക്കയം ഓനിപ്പുഴഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു.