ഗര്‍ഭിണികള്‍ക്കും കൊവിഡ് വാകിസിന്‍ സ്വീകരിക്കാം; രജിസ്റ്റർ ചെയ്തോ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ കുത്തിവെപ്പെടുക്കാം


ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം. കോവിന്‍ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാക്‌സിന്‍ നയങ്ങളില്‍ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്രം അറിയിച്ചു.

വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തില്‍ കേന്ദ്രം സ്വീകരിച്ചത്. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് വാക്‌സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്നും നിര്‍ദേശമുണ്ട്.

വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നത് അവര്‍ക്ക് പ്രയോജനപ്പെടും, അവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.