കോൺഗ്രസ് വിട്ട ലതികാസുഭാഷ് ഇനി എൻസിപിക്കൊപ്പം; പ്രഖ്യാപനം കോട്ടയത്ത് നടന്നു


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച ലതികാ സുഭാഷ് എൻസിപിക്ക് ഒപ്പം. വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പി സി ചാക്കോയുടെ ഇടപെടലാണ് എൻ സി പിയിലേക്ക് വരാൻ ഇടയാക്കിയത്.

എൻസിപിയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. കോൺഗ്രസ് പ്രവര്‍ത്തകരിൽ നിരവധി പേര്‍ എൻസിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാൻ സമീപിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് കോട്ടയത്ത് അറിയിച്ചു.

പതിറ്റാണ്ടുകളായി കോൺഗ്രസിന് ഒപ്പം പ്രവര്‍ത്തിച്ച ആളെന്ന നിലയിൽ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അഴിമതിയില്ലാതെ കാര്യക്ഷമമായി നടപ്പാക്കാനായി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിനിടക്കും കിട്ടിയ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്.

കോൺഗ്രസ് പാർട്ടിയിൽ വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കാൻ ഈ പദവികൊണ്ട് കഴിഞ്ഞു. കെപിസിസി അധ്യക്ഷൻ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ലതികാ സുഭാഷ് പറയുന്നു.