കോവിഡ് വ്യാപനം രൂക്ഷം, കൂടുതൽ കളിക്കാർക്ക് കോവിഡ്; ഐ.പി.എൽ മത്സരങ്ങൾ റദ്ദാക്കി


ഡൽഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ, പാറ്റ് കമ്മിൻസ് എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും ഉൾപ്പെടെ മൂന്നു പേർക്കും ഹൈദരാബാദ് ടീമിലെയും ഡൽഹി ടീമിലെയും ചില കളിക്കാർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

നിലവിൽ മത്സരങ്ങൾക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഐപിഎല്ലുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു ബിസിസിഐയും ടീമുകളും.

മുംബൈയിലേക്ക് മാത്രം മത്സരങ്ങൾ മാറ്റുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിച്ചിരുന്നു. പക്ഷേ കൂടുതൽ താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതോടെ ഈ ശ്രമങ്ങളെല്ലാം ബിസിസിഐ ഉപേക്ഷിക്കാനാണ് സാധ്യത.ഇതുവരെ 29 മത്സരങ്ങളാണ് സീസണിൽ പൂർത്തീകരിച്ചത്.