കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം; അപേക്ഷിക്കേണ്ടത് ഓണ്‍ലൈന്‍ വഴി, നോക്കാം വിശദമായി


തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ വരുന്നു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.

അപേക്ഷയില്‍ അവശ്യപ്പെടേണ്ട വിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കി കഴിഞ്ഞു. പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഉടന്‍ അപേക്ഷകള്‍ നല്‍കാനാവും. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. ഇവരുടെ കുടുംബങ്ങള്‍ക്ക്‌ 50,000 രൂപ അനുവദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം മരണപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും നഷ്ടപരിഹാര വിതരണം സു​ഗമമാകുക. നഷ്ടപരിഹാരം അവകാശപ്പെടുന്ന ആശ്രിതരുടെ അര്‍ഹത വില്ലേജ് ഓഫീസര്‍മാരാവും ആദ്യം പരിശോധിക്കുക. പരിശോധിച്ച്‌ അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ക്കു നല്‍കും. പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനമുണ്ടാവും.