കോഴിക്കോട് വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം: ഇരകളായ രണ്ട് സ്ത്രീകളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; അഞ്ചു പേര്‍ അറസ്റ്റില്‍



കോഴിക്കോട്: വീട് വാടയയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായി. കോഴിക്കോട് കോട്ടൂളി റോഡിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തി വന്നിരുന്നത്.

നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ (46), സഹായി കൊല്ലം പുനലൂര്‍ സ്വദേശി വിനോദ്രാജ് (42),ഏജന്റ് മഞ്ചേരി സ്വദേശി സീനത്ത് (51) , രാമനാട്ടുകര സ്വദേശി അന്‍വര്‍ (26) , താമരശേരി തച്ചംപൊയില്‍ സ്വദേശി സിറാജുദ്ദീന്‍ (36) എന്നിവരാണ് പിടിയിലായത്.

കസ്റ്റഡിയിലെടുത്തവരില്‍ രണ്ട് പേര്‍ പെണ്‍വാണിഭസംഘത്തില്‍ അകപ്പെട്ട് പോയ ഇരകളാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് പറഞ്ഞു. ഇവരെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. ഇവരിലൊരാള്‍ കൊല്‍ക്കത്ത സ്വദേശിനിയും അടുത്തയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നസീറും സീനത്തും ചേര്‍ന്നാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. മറ്റുള്ളവര്‍ ഇവരുടെ സഹായികളാണ്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബലമായി തടങ്കലില്‍വെച്ചതും അനാശാസ്യ പ്രവര്‍ത്തനം നടത്തിയതും അടക്കമുളള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.

പരിശോധനയില്‍ ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടവരില്‍ ഒരാള്‍ സംഘത്തിന്റെ ഏജന്റാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് അനാശാസ്യ കേന്ദ്രം പിടികൂടുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.