കട്ടിപ്പാറയിൽ വീടിനകത്തും കാട്ടുപന്നികളുടെ ആക്രമണം; കുട്ടികള്‍ രക്ഷപ്പെട്ടത് അയല്‍വാസിയുടെ സമയോചിത ഇടപെടല്‍ മൂലം


കോഴിക്കോട്: കൃഷിയിടത്തില്‍ മാത്രമല്ല വീടിനകത്തും കാട്ടുപന്നികളുടെ പരാക്രമം. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പുലോട് ബാര്‍ബര്‍ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ പരാക്രമം നടന്നത്.

വാതില്‍ തുറന്നിട്ട അവസരത്തില്‍ കാട്ടുപന്നികള്‍ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ കോണിപ്പടി കയറി മുകള്‍ ഭാഗത്തേക്ക് പോകുകയും, അയല്‍വാസി സമയോചിതമായി ഇടപെടുകയും ചെയ്തതുകൊണ്ട് മാത്രമാണ് വീട്ടിലെ കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി, നാശനഷ്ടങ്ങള്‍ വിലയിരുത്തി.

പൂലോട്, ചോയിയോട് ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായത് കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. കൂട്ടമായി എത്തുന്ന പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പൊട്ടികൈ ഭാഗത്ത് അബ്ദുള്‍ മജീദിന്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന രണ്ട് കാട്ടുപന്നികളെയും അടിവാരം ഭാഗത്ത് കെ.സി. മുഹമ്മദ് എന്ന കൃഷിക്കാരന്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഒരു കാട്ടുപന്നിയെയും വെടിവെച്ച് കൊന്നിരുന്നു.

വനംവകുപ്പിന്റെ എം പാനല്‍ ലിസ്റ്റില്‍പ്പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചന്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കും നാലു മണിക്കുമിടയിലായാണ് പന്നികളെ വെടിവെച്ച് കൊന്നത്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ ഇതിനകം കൃഷി നശിപ്പിക്കാനെത്തുന്ന നൂറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കഴിഞ്ഞു. എന്നാല്‍ കാട്ടുപന്നി ശല്യം രൂക്ഷമായ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ ഇതുവരെ കാര്യമായി കാട്ടുപന്നി ശല്യം ഒഴിവാക്കാനായിട്ടില്ല.