കോഴിക്കോട് രണ്ടുപേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍: മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയില്‍ 158 പേര്‍


കോഴിക്കോട്: നിപ വൈറസ് ബാധിച്ച മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേര്‍ എന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഇതില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇതില്‍ ഒരാള്‍ മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കും രോഗലക്ഷണങ്ങളില്ല.

പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള 20 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. സമ്പര്‍ത്തില്‍പ്പെട്ടവരെ കണ്ടെത്താനായി 16 കമ്മിറ്റികള്‍ രൂപീകരിച്ചു. രോഗനിയന്ത്രണത്തിനായി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്നും ഡി.എം.ഒ അറിയിച്ചു.

ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് ഒഴിപ്പിച്ച് നിപ ബ്ലോക്കാക്കി മാറ്റിയിട്ടുണ്ട്.

നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സ്വദേശമായ മുന്നൂര്‍ ഉള്‍പ്പെട്ട ചാത്തമംഗലം പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വീടുള്‍പ്പെട്ട ഒന്‍പതാം വാര്‍ഡ് പൂര്‍ണമായി അടയ്ക്കുകയും എട്ട്, പത്ത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ചാത്തമംഗലത്തേക്കുള്ള റോഡുകളില്‍ പൊലീസ് ഉപരോധം തീര്‍ത്തിട്ടുണ്ട്. മുന്നൂരില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. പനി വിട്ടുമാറാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോഴിക്കോട് നിപബാധയുണ്ടായശേഷം ചര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ചാല്‍ ഉടനെ നിപ വൈറസ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

2018 മെയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.