കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ മയക്കുമരുന്ന് ശേഖരം; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


കോഴിക്കോട്: പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹന താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെത്തി. മരണത്തിന് പിന്നാലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇത് മയക്ക് മരുന്ന് തന്നെയാണോയെന്ന് ഉറപ്പ് വരുത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

”വ്യാഴാഴ്ച രാത്രിയാണ് അവള്‍ അവസാനമായി വിളിച്ചത്. പിറന്നാളിന് ക്ഷണിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്, മകള്‍ ആത്മഹത്യചെയ്യാന്‍ ഒരു കാരണവുമില്ല. പണത്തിന് വേണ്ടി അവന്‍ കൊന്നതാണ്” മോഡല്‍ ഷഹനയുടെ ഉമ്മ ഉമൈബ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ ജീവനില്ലാതാക്കിയത് മരുമകന്‍ സജ്ജാദാണെന്നും അവര്‍ പറഞ്ഞു.

ഷഹനയും സജ്ജാദും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൊലപാതകമാണെന്നുമുള്ള ബന്ധുക്കളുടെ ആരോപണത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.