കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (30/12/2021) ഇങ്ങനെ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനും പത്മശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു

പത്മശ്രീ ജേതാക്കളായ പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനും പുരസ്കാരങ്ങൾ ജില്ലാകലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. ചില കാരണങ്ങളാൽ ഇരുവർക്കും ഡെൽഹിയിലെത്തി പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. അതിനാലാണ് ജില്ലാകലക്ടർ പുരസ്കാരം നൽകിയത്. എ.ഡി.എം മുഹമ്മദ് റഫീഖും പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു.

ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച പ്രൊഫ.കെ.എസ്. മണിലാലിന് എരഞ്ഞിപ്പാലം ജവഹര്‍ നഗറിലെ വസതിയിലെത്തിയാണ് പുരസ്കാരം നൽകിയത്. 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണി അധ്യാപകനായിരുന്ന ഡോ.മണിലാല്‍ വർഷങ്ങളെ‌ടുത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് മനസിലാക്കിയെടുത്ത് പരിഭാഷപ്പെടുത്തിയത്. ഇതിനായി അദ്ദേഹം ലാറ്റിന്‍ ഭാഷ പഠിച്ചു. മണിലാല്‍ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003-ലും, മലയാളം പതിപ്പ് 2008-ലും കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു.

കൊച്ചിയിൽ അഭിഭാഷകനായ കാട്ടുങ്ങൽ സുബ്രമണ്യൻ, ദേവകി ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം സാഗർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി, പി. എച്ച്.ഡി എന്നിവ കരസ്ഥമാക്കി. കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ ബോട്ടണി വിഭാഗത്തിൽ ചേർന്നതിന് ശേഷമാണ് ലോകത്തിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായി മാറിയത്. ഭാര്യ ജോത്സന, ഏക മകൾ അനിത, മരുമകൻ പ്രീതൻ, രണ്ട് പേരക്കുട്ടികളും അടങ്ങിയതാണ് കുടുംബം.

നാവിക ഗോള ശാസ്ത്ര ഗവേഷകനാണ് അലി മണിക്ഫാൻ. ആഗോള ഹിജ്റ കലണ്ടറിന്‍റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായ മണിക്ഫാൻ ആഗോള ഏകീകൃത പെരുന്നാളിനും റംസാൻ അനുഷ്ഠാനത്തിനുമായി നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നിലവിലെ സാമ്പ്രദായിക വിദ്യാലയ രീതികളെ സ്വന്തം ജീവിതം കൊണ്ട് തിരുത്തിയാണ് മണിക്ഫാൻ മാതൃക കാട്ടിയത്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ജർമൻ, ലാറ്റിൻ ഭാഷകൾക്കൊപ്പം സംസ്കൃതം, തമിഴ്, മലയാളം, കന്നഡ തുടങ്ങി 14 ഭാഷകളിൽ പ്രാവീണ്യമുണ്ട് മണിക്ഫാന്.

ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലാണ് അലി മണിക്ഫാൻ ജനിച്ച് വളർന്നത്. മൂന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേ​ഹത്തിന്റെ പാഠപുസതകം പ്രകൃതിയും ചുറ്റുപാടുകളുമാണ്. അധ്യാപകനായും ക്ലർക്കായും സെൻട്രൽ മറൈൻ ഫിഷറീസിലും ജോലി ചെയ്തു. ഒളവണ്ണയിലെ വാടക വീട്ടിൽ ഭാര്യ സുബൈദക്കൊപ്പമാണ് ഇദ്ദേഹം കഴിയുന്നത്.

സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയ്മെന്റ് ആന്റ് ഫിനിഷിംഗ് സ്‌കൂളില്‍ 2008 മുതല്‍ പരിശീലനം പൂര്‍ത്തിയാക്കി വിജയിച്ച ട്രെയിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയിട്ടില്ലാത്തവര്‍ 2022 ജനുവരി മൂന്ന് മുതല്‍ 20 വരെ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ മതിയായ രേഖകളുമായി വന്ന് നിര്‍ബന്ധമായും കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

2021- 22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2022 ജനുവരി 31 വരെ നീട്ടിയതായി കേന്ദ്രിയ സൈനിക ബോര്‍ഡ് അറിയിച്ചു.വിശദവിവരങ്ങള്‍ക്ക www.ksb.gov.in.

ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ്- അപേക്ഷ ക്ഷണിച്ചു

2019ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്ന്് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. വിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍നിന്നും ലഭ്യമാണ്. അപേക്ഷകള്‍ 2022 ജനുവരി 15 ന് വൈകീട്ട് അഞ്ചിനകം അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ദേശീയ സാമ്പിള്‍ സര്‍വേകളില്‍ സഹകരിക്കണം

ദേശീയ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍. എഫ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം .ജെ തോമസ്, ഫീല്‍ഡ് ഓഫീസര്‍ വിനോദന്‍. കെ. കെ എന്നിവര്‍ വിവിധ സംരംഭങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലുമൊക്കെ ദേശീയ സാമ്പിള്‍ സര്‍വേയ്ക്ക് വിവരം താമസിപ്പിക്കുകയോ എന്യൂമറേറ്റര്‍മാരെ മടക്കി അയക്കുകയോ ചെയ്യരുതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓട്ടോ-ടാക്സി, തയ്യല്‍ക്കടകള്‍, കുടുംബശ്രീ, കച്ചവടക്കാര്‍, നിര്‍മ്മാണ – ഉല്‍പാദന – സേവന മേഖലകളിലെ തൊഴിലാളികള്‍, ഹോട്ടലുകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള മറ്റ് സംരംഭങ്ങള്‍ തുടങ്ങിയ മുഴുവന്‍ മേഖലകളില്‍നിന്നും വിവരം ശേഖരിക്കും.

അംഗത്വം പുന:സ്ഥാപിക്കാം

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ അഞ്ച് വര്‍ഷത്തില്‍ താഴെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കായി മേള നടത്തുന്നു. മേളകളില്‍ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുന:സ്ഥാപിക്കാവുന്നതാണെന്നും സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതാണെന്നും ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.

മേള നടത്തുന്ന ഓഫീസ്, തീയ്യതി: കോഴിക്കോട് – ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ, വടകര – ജനുവരി ആറ് മുതല്‍ ജനുവരി 15 വരെ, കുറ്റ്യാടി ജനുവരി 16 മുതല്‍ ജനുവരി 31 വരെ, പേരാമ്പ്ര ഫെബ്രുവരി ആറ് മുതല്‍ ഫെബ്രുവരി 15 വരെ, കൊയിലാണ്ടി ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 28 വരെ, രാമനാട്ടുകര മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 15 വരെ, താമരശ്ശേരി മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 31 വരെ. വിശദവിവരങ്ങള്‍ക്ക്- 04952366380, 04952975274, 04952765274.

അക്യൂപ്രഷര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്എസ്എല്‍സി അല്ലെങ്കില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 04712325102. https://srccc.in/download/prospectus എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ സന്‍സ്‌കാര്‍ റീ-എഞ്ചിനീയറിംഗ് കോഴിക്കോട്, ഫോണ്‍: 9447276815, 7012649185, സമുദ്ര ആയുര്‍വേദ ഗവേഷണകേന്ദ്രം കോഴിക്കോട്, ഫോണ്‍: 9539157337, ഹൈ ലൈഫ് ആയുര്‍വേദിക് മള്‍ട്ടി ഹോസ്പിറ്റല്‍ കോഴിക്കോട്, ഫോണ്‍: 7947271541.

ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കല്‍- ഉദ്ഘാടനം നടത്തി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേഖ.സി നിര്‍വഹിച്ചു. ഓഫീസിലെ ഔദ്യോഗിക നമ്പര്‍ 0495 2722297 ലേയ്ക്ക് വിളിച്ചാല്‍ ഓഫീസ് സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ടാങ്കറുകള്‍ കൂട്ടിയിടിച്ച് അപകടം: രാമനാട്ടുകരയില്‍ മോക്ഡ്രില്‍

ദുരന്തങ്ങളില്‍ പതറാതെ, കൃത്യമായ ഏകോപനത്തോടെ രക്ഷാദൗത്യം എങ്ങനെ നിര്‍വഹിക്കാമെന്നു കാണിച്ചു നല്‍കുന്നതിനു ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ രാമനാട്ടുകരയില്‍ ഓഫ് സൈറ്റ് എമര്‍ജന്‍സി മോക്ക്ഡ്രില്‍ നടത്തി. രാമനാട്ടുകര യൂണിവേഴ്‌സിറ്റി റോഡിന് സമീപം ഡിപ്പോയില്‍നിന്ന് പെട്രോള്‍ നിറച്ച ഒരു ടാങ്കര്‍, എതിര്‍ വശത്തു നിന്നും വന്ന മറ്റൊരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയും തുടര്‍ന്നു പെട്രോള്‍ ലീക്ക് ചെയ്യുകയും തീ പിടിക്കുകയും ചെയ്തതാണ് ആവിഷ്‌കരിച്ചത്. തുടര്‍ന്നുണ്ടായ അടിയന്തര ഘട്ടത്തെ വിവിധ വകുപ്പുകളുടെ ഏകോപനതോടെ അപകടരഹിതമായി എങ്ങനെ നിയന്ത്രണവിധേയമാക്കും എന്നതായിരുന്നു മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. ദുരന്തമെന്ന ആശങ്കയോടെ നാട്ടുകാരും ഓടിയെത്തി. എന്നാല്‍ മോക്ഡ്രില്‍ ആണെന്ന് മനസ്സിലായതോടെ അത് ആശ്വാസത്തിനു വഴിമാറി.

അപകടത്തില്‍ തീപിടുത്തം ഉണ്ടായ ഉടനെ ഡ്രൈവര്‍ ഫയര്‍ എക്സ്റ്റന്‍ഷന്‍ വഴി തീ അണക്കാന്‍ ശ്രമിക്കുകയും ദുരന്തനിവാരണ സേനയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് (1077) വിളിക്കുകയുണ്ടായി. ഉടനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പുകളില്‍ നിന്നും ആളുകള്‍ എത്തിച്ചേര്‍ന്നു. കൃത്യമായ ഏകോപനത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു.

ദുരന്ത നിവാരണ സേനയും അഗ്‌നിശമനസേനയും ചേര്‍ന്ന് വിവിധ രക്ഷാ പ്രവര്‍ത്തന രീതികളിലൂടെ രക്ഷിക്കുന്നതും ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി അപകടത്തില്‍പ്പെട്ട ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുന്നതുമാണ് മോക്ഡ്രിലില്‍ കാണിച്ചത്. പെട്രോള്‍ മറ്റൊരു ഒഴിഞ്ഞ ട്രക്കിലേക്ക് മാറ്റുന്നതും കാണിച്ചു.

ജില്ലാ ദുരന്ത നിവാരണ വിഭാഗം, അഗ്‌നിരക്ഷാ സേന, പൊലീസ്, ആരോഗ്യ വിഭാഗം, റവന്യു, കെ.എസ്.ഇ.ബി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ആയിരുന്നു മോക്ഡ്രില്‍.

ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി, അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ധിഖ്, തഹസില്‍ദാര്‍ പ്രേം ലാല്‍ എ.എം, കെ.എസ്.ഇ.ബി സേഫ്റ്റി ഓഫീസര്‍ രഘുനാഥ് പി.വി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എസ്.ടി.ഒ റോബി വര്‍ഗീസ് വി.വി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീനിധി എ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ജോയിന്റ് ഡയരക്ടര്‍ എന്‍.ജെ മുനീര്‍, ഇന്‍സ്പെക്ടര്‍ സജു മാത്യു, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി പി, എന്‍.സി.ആര്‍.എം.പി റംഷീന കെ.വി, ബി.എസ്.എന്‍.എല്‍ എസ്.ഡി.ഇ രമ മലയന്തൊടി, ചേളാരി ഐഒസി ചീഫ് ഡിപ്പോ മാനേജര്‍മാരായ വി സന്തോഷ്, പി ജയശങ്കര്‍ തുടങ്ങിയവര്‍ അതത് വകുപ്പുകളുടെ ചുമതല വഹിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത റിവ്യൂ മീറ്റിങ്ങും നടത്തി.

പുതുവത്സരാഘോഷം ‘ലൈവ്’ ആക്കി ജില്ലാ ഭരണകൂടം

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ല കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളില്‍ ‘ലൈവ്’ ഒരുക്കി ജില്ലാ ഭരണകൂടം. ‘പുതുലഹരികളോടൊപ്പം, ഷെയര്‍ ലൗവ് നോട്ട് ഡ്രഗ്സ് എന്ന പ്രമേയം മുന്‍‌നിര്‍ത്തി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്.

ആഘോഷങ്ങള്‍ ലഹരി മുക്തമായിരിക്കട്ടെ എന്ന ആശയം മുന്‍‌നിര്‍ത്തി സംഘടിപ്പിക്കുന്ന ഓണ്‍‌ലൈന്‍ ക്യാമ്പയിനോട് അനുബന്ധിച്ച് നിരവധി പൊതുജന പങ്കാളിത്ത പരിപാടികളാണ്‌ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുള്ളത്.

ന്യൂ ഇയര്‍ രാവില്‍ 10 മണിക്ക് കലക്ടര്‍ കോഴിക്കോട് ഇന്‍സ്റ്റാഗ്രാം പേജ് വഴി നടക്കുന്ന പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ്‌ അവസരം. പാട്ട്, സ്റ്റാന്‍‌ഡ്‌അപ്പ് കോമഡി, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, മിമിക്രി തുടങ്ങിയ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാം. രജിസ്‌ട്രേഷന് ക്യു.ആര്‍. കോഡ് സ്കാന്‍ ചെയ്യുകയോ മൊബൈല്‍ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാം: 9847764000, 8281491625. വിശദ വിവരങ്ങള്‍ക്ക് കലക്ടര്‍ കോഴിക്കോട് സാമൂഹ്യ മാധ്യമ പേജുകള്‍ സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക്:
8281083568.