സ്ഥിതി ഗുരുതരം; കോഴിക്കോട് റൂറൽ ജില്ലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു, നിയന്ത്രങ്ങൾ എന്തൊക്കെയെന്ന് അറിയാം


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് നിരോധനാജ്ഞ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം ഒഴികെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍

*റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല.
*ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല.
*യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ ബൈക്ക് റാലി, ഡിജെ എന്നിവ നടത്താന്‍ പാടില്ല.
*കണ്ടെയ്‌മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലും, ടി.പി.ആര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിയന്ത്രണമുണ്ടാവും.
*പാര്‍ട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല.
*അവശ്യ സര്‍വീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുത്.
*പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷന്‍ റിസള്‍ട്ട് എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കരുത്.

*അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവ സിആര്‍പിസി 144 പ്രകാരം കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധിച്ചിരിക്കുകയാണ്.