കോഴിക്കോട് കൂടുതല്‍ മേഖലകളില്‍ ലോക്ഡൗണ്‍; 103 വാര്‍ഡുകളും, പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ 32 പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചു


കോഴിക്കോട്: ജനസംഖ്യാനുപാതിക പ്രതിരോധ രോഗനിരക്ക് ഏഴില്‍ കൂടുതലാക്കിയോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണം. കോര്‍പറേഷന്‍, നഗരസഭ എന്നിവിടങ്ങളിലായി 103 വാര്‍ഡുകളും 32 പഞ്ചായത്തുകളും പൂര്‍ണമായും അടച്ചു. അതേ സമയം 24 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടി.പി.ആര്‍.

WIPR മാനദണ്ഡം എട്ടില്‍ നിന്ന് ഏഴാക്കിയതോടെ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 11 വാര്‍ഡുകളിലാണ് പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൊയിലാണ്ടി,മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി നഗരസഭകളിലായി 92 വാര്‍ഡുകളും 32 പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു. പേരാമ്പ്ര മേഖലയില്‍ കായണ്ണ, ചക്കിട്ടപ്പാറ, പേരാമ്പ്ര, കൂത്താളി എന്നീ പഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയിന്‍മന്റ് സോണാണ്.

ടി.പി.ആര്‍ 24 ശതമാനമാണ് ഇന്നലെ.രോഗികളുടെ എണ്ണം 3548 ഉം.17 തദ്ദേശസ്ഥാപനങ്ങളില്‍ ഇന്നലെ ഒരു ദിവസത്തെ രോഗികളുടെ എണ്ണം 50 ന് മുകളിലാണ്. കൊയിലാണ്ടി, ഫറോക്ക് നഗരസഭാ പരിധിയില്‍ 100 നു മുകളിലും. കോഴിക്കോട് കോര്‍പറേഷന്‍ ,കൊയിലാണ്ടി ,ഫറോക്ക് എന്നിവയാണ് ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകള്‍. ജില്ലയിലെ 66 സര്‍ക്കാര്‍–സ്വകാര്യ കോവിഡ് ആശുപത്രികളില്‍ 1188 കിടക്കകളാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 312 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്