കോഴിക്കോട് അപ്‌സര തിയേറ്ററിനരികില്‍ രണ്ടുപേരെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍


കോഴിക്കോട്: കോഴിക്കോട് വഴിയാത്രക്കാരനെയും സുഹൃത്തിനെയും ആക്രമിച്ച് മൊബൈല്‍ഫോണും പണവും കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. ചേളന്നൂര്‍ പളളിപൊയിലുളള പുല്ലൂര്‍ താഴം വാടകവീട്ടില്‍ താമസിക്കുന്ന സാദിഖ്. പി, (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുള്‍ റാഷിദ് ടി.ടി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൗണ്‍പൊലീസാണ് ഇരുവരെയും പിടികൂടിയത്.

കഴിഞ്ഞ മാസം 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അപ്‌സര തിയേറ്ററിന് സമീപം വെച്ച് രണ്ടുപേരെ ആക്രമിച്ച് പോക്കറ്റില്‍ നിന്ന് 1500 രൂപയും, 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ പിടിച്ചു പറിച്ചു കൊണ്ടു പോവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പിടികൂടുകയായിരുന്നു.

കേസില്‍ ഒന്നാം പ്രതിയായ കണ്ണഞ്ചേരി സ്വദേശിയായ അജ്മല്‍ തൃശ്ശൂര്‍ പുതുക്കാട് സ്റ്റേഷന് പരിധിയിലെ മോഷണക്കേസില്‍ ഉള്‍പ്പെട്ട് വിയ്യൂര്‍ ജയിലിലാണ്. ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ഷൈജു സി, അനൂപ് എ പി, സീനിയര്‍ സിപിഒമാരായ സജേഷ് കുമാര്‍, സഞ്ജീവന്‍, രമേഷ്, സിപിഒ മാരായ ഷിജിത്ത്. കെ , ജിതേന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.