കോഴിക്കോട് അടക്കം 12 ജില്ലകളില്‍ ലോക്ക്ഡൗണിന് ശുപാര്‍ശ; രാജ്യത്ത് ടിആര്‍പി നിരക്ക് 15% ശതമാനം പിന്നിട്ട ജില്ലകള്‍ ലോക്ക്ഡൗണാക്കണമെന്ന് ആരോഗ്യമന്ത്രാലയം


കോഴിക്കോട്: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം ഉന്നയിച്ചത്. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു.

ഇത് സംബന്ധിച്ച കേന്ദ്ര നിര്‍ദേശം വന്നാല്‍ സംസ്ഥാനത്ത് കോഴിക്കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ മാത്രമാകും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗണ്‍ ഫലപ്രദമാവണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗണ്‍ വേണ്ടിവരുമെന്നാണ് ഐഎംഎ പ്രതിനിധികള്‍ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളില്‍ രോഗവ്യാപനം വളരെ കൂടുതലാണ്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.