കോടഞ്ചേരിയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കരയ്‌ക്കെത്തിക്കുന്നതിനിടയില്‍ രക്ഷാപ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണു മരിച്ചു


കോടഞ്ചേരി: ചൂരമുണ്ടയില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെ വെള്ളത്തില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശ്(55)ആണ് മരിച്ചത്. കഴിഞ്ഞദിവസം ഒഴുക്കില്‍ പെട്ട് കാണാതായ കിണാശ്ശേരി സ്വദേശി അന്‍സാറിന്റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് ജയപ്രകാശ് കുഴഞ്ഞുവീണത്. ഭാര്യ: ഇന്ദിര,മക്കള്‍: ലീന, അഞ്ജന.

കഴിഞ്ഞദിവസമാണ് കോടഞ്ചേരി ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട് യുവതി മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തത്. പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ ആയിഷ നിഷില(21) ആണ് മരിച്ചത്. കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദിനെ കാണാതാവുകയും ചെയ്തിരുന്നു. ഇയാളെ രക്ഷിക്കുന്നതിനിടെയാണ് ജയപ്രകാശ് കുഴഞ്ഞുവീണത്.

വയനാട് കമ്പളക്കാട് നിന്ന് വരുന്നവഴി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു സംഘം. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ രണ്ട് ബൈക്കുകളിലായാണ് ഇവര്‍ ചൂരമുണ്ട ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിലെത്തിയത്. ശാന്തമായി ഒഴുകുന്ന ചാലിപ്പുഴയിലെ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകളില്‍ സംഘം ഇരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട് സംഘം കുളിച്ചുകൊണ്ടിരിക്കേ ശക്തമായെത്തിയ മലവെള്ളത്തില്‍ നാലുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവര്‍ സമീപത്തെ വീട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.