കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഈ ആഴ്ച നിര്‍ണായകമെന്ന് വിലയിരുത്തല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് നിര്‍ണയിക്കുന്നതില്‍ ഈ ആഴ്ച നിര്‍ണായകമെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. സംസ്ഥാനത്തിതുവരെയും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഇതിനിടയിലാണ് ആള്‍ക്കൂട്ടം കൂടാനിടയുള്ള ഓണക്കാലവും എത്തുന്നത്. അതിനാല്‍ ഈ ആഴ്ച അതീവ ജാഗ്രത വേണമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍.

പ്രതിവാരം കൊവിഡ് വ്യാപന തോത് എട്ടില്‍ കൂടുതലുള്ള വാര്‍ഡുകളെല്ലാം അടച്ചിടും.ഇവയുടെ പട്ടിക ഇന്ന് വൈകീട്ടോടെ കലക്ടര്‍മാര്‍ പ്രസിദ്ധീകരിക്കും. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ കൂടുതലായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. വാക്സിനേഷനും പരമാവധി വേഗത്തിലാക്കും. അവധി ദിവസങ്ങളിലും ഇനി വാക്സിനേഷനുണ്ടാവും.

ഗര്‍ഭിണികള്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികളും ആരോഗ്യ വകുപ്പ് ഉടന്‍ തുടങ്ങും. 48 ആശുപത്രികളില്‍ മൂന്ന് മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള ഐസിയുവും തുടങ്ങും. 744 കിടക്കങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.