കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ; ‘കെ ബി സുവിധ പ്ലസ്’ വായ്പാ പദ്ധതിക്ക് തുടക്കമായി


കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച പ്രസിന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ പദ്ധതി. ‘കെ ബി സുവിധ പ്ലസ്’ വായ്പാ പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി. അഞ്ചു ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി.

കൊവിഡ് 19, കാലവര്‍ഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉല്‍പാദന, സേവന, വിപണന മേഖലിയിലെ സൂക്ഷ്മ -ചെറുകിട – ഇടത്തരം സംരഭകര്‍ക്കും ബസുടമകള്‍ക്കും വായ്പ ലഭിക്കും. ഒപ്പം ഇരു ചക്രമുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും പ്രസ്തുത വായ്പ ലഭ്യമാകും.

ഒമ്പത് ശതമാനം പലിശ നിരക്കില്‍ 60 മാസക്കാലയളവിലേക്കാണ് വായ്പാ. പലിശയില്‍ നാല് ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയാണ്. അഞ്ചു ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടതുള്ളൂ. സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത്.

വായ്പാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ആറ് പേര്‍ക്കായി 13,20000 രൂപ വായ്പയായി ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തു. കേരളാ ബാങ്ക് മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണിയും പ്രാദേശിക സഹകരണ സംഘങ്ങള്‍ക്കുള്ള മള്‍ട്ടി സര്‍വീസ് സെന്റര്‍ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം റജിസ്ട്രാര്‍ പി.ബി. നൂഹും നിര്‍വഹിച്ചു.