കൊവിഡ് കേസുകളില്‍ വര്‍ധന; പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയിന്‍മെന്റ് സോണ്‍, പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന് പൂര്‍ണ്ണമായി അറിയാം


പേരാമ്പ്ര: കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴില്‍ കൂടുതലുള്ള പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. മേഖലയിലെ പേരാമ്പ്ര, ചക്കിട്ടപ്പാറ, കായണ്ണ, കൂത്താളി എന്നിവയാണ് ഈ പഞ്ചായത്തുകള്‍.

കണ്ടെയിന്‍മെന്റ് സോണായ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളും നിബന്ധനകളും എന്തെല്ലാമെന്ന് പൂര്‍ണ്ണമായി പരിശോധിക്കാം

1. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലും പഞ്ചായത്തുകളിലും കര്‍ശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറന്റനീല്‍ തുടരേണ്ടതാണ്. ഈ വാര്‍ഡുകളുടെ/ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ്.

2. ഇത്തരം വാര്‍ഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കല്‍ ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.

3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളൂ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്.

4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ 7.00 മണിമുതല്‍ 2.00 മണിവരെ അനുവദിക്കുന്നതാണ്.

5. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.

6. മേല്‍ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണ്.

7. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

8. മേല്‍പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോ നിരോധിക്കേണ്ടതാണ്.

9. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.

10. വാര്‍ഡുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ.

11. ജില്ലയിൽ ഓഗസ്റ്റ് 30 മുതൽ അടിയന്തര വൈദ്യ സഹായം, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾ, ചരക്കുനീക്കം, ദീർഘദൂര യാത്രകൾ, ട്രെയിൻ, വിമാനം, കപ്പൽ, എന്നീ യാത്രകൾക്കു വേണ്ടി തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ളവ ഒഴികെയുള്ള എല്ലാ യാത്രകൾക്കും രാത്രി പത്തു മണി മുതൽ രാവിലെ ആറു മണിവരെ പൂർണ നിരോധനമാണ്.

▪️വാര്‍ഡിന് പുറത്ത് ജില്ലയിലെ മേല്‍പറഞ്ഞ നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം രാത്രി 9.30 വരെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകളിലെ ക്ലീനിംഗിന് വേണ്ടി ജീവനക്കാര്‍ക്ക് 10 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.
നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്തമാണ്. ഇവയുടെ ലംഘനം പൊതുജനാരോഗ്യദുരന്തത്തിലേക്ക് വഴി തെളിക്കും. നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയതായും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.