കൊല്ലത്ത് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല്; പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കൊല്ലം: കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം.

രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഖില്‍, സജയകുമാര്‍, വിജയകുമാര്‍, ലിജിന്‍, രാഹുല്‍, സച്ചു എന്നിവരാണ് അറസ്റ്റിലായത്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദിഖ് അടക്കമുളള മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പ് ബോര്‍ഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍ തര്‍ക്കങ്ങളും സാമ്പത്തിക തര്‍ക്കങ്ങളുമായിരുന്നു ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

വീഡിയോ കാണാം: