കൊല്ലം-നെല്ല്യാടി- മേപ്പയ്യൂര്‍ റോഡ് നവീകരിക്കുന്നു; റോഡ് വികസനം സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കുന്നു


മേപ്പയ്യൂര്‍: കൊല്ലം-നെല്ല്യാടി -മേപ്പയ്യൂര്‍ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നു. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും കിഫ്ബിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കും. ഭൂമിയേറ്റെടുക്കലിന് ഉള്‍പ്പെടെ ഈ പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 39 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന കെ.ആര്‍.എഫ്.ബി എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് പദ്ധതിയുടെ അവലോകനവും സ്ഥല സന്ദര്‍ശനവും കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. കൊയിലാണ്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ വികസനപദ്ധതിയുടെ രൂപരേഖ കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വെച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

യോഗത്തില്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ കെ.എം.നന്ദനന്‍, ശൈലജ, ഷീബ അരീക്കല്‍, ലിന്‍സി, വി.രമേശന്‍ എന്നിവരും കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (കെ.ആര്‍.എഫ്.ബി) അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രജിന, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

കൊല്ലം മുതല്‍ മേപ്പയ്യൂര്‍ വരെയുള്ള 9.6 കിലോമീറ്റര്‍ ദൂരമാണ് 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നത്. 7 മീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്യുന്നത്. വീതി വര്‍ദ്ധിപ്പിക്കുന്നതിനായി ഇരുഭാഗത്തും സ്ഥലം ഏറ്റെടുക്കുന്നതിന് 5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൂടുതല്‍ തുക ആവശ്യമാണെന്ന് കണ്ടാല്‍ അനുവദിക്കും. ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനം ഉണ്ടാവും, ഇരുപതോളം കള്‍വെര്‍ട്ടുകള്‍ പുതുതായി പണിയുകയും നിലവിലുള്ള 19 എണ്ണത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 22 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.