കൊയിലാണ്ടിയിൽ മന്ത്രവാദിനി ചമഞ്ഞ് നാനൂറ് പവനും 20 ലക്ഷം രൂപയും തട്ടിയെടുത്ത സ്ത്രീയ്ക്ക് രണ്ട് വർഷം തടവ്



കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് നാനൂറ് പവനും ഇരുപത് ലക്ഷം രുപയും തട്ടിയെടുത്ത കേസിൽ പ്രതി കാപ്പാട് പാലോട്ട് കുനി റഹ്മത്തിന് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്രേറ്റ് ശ്രീജ ജനാർദനനാണ് ശിക്ഷ വിധിച്ചത്.

നേരത്തെ കോടതി പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ്. ശിക്ഷ വിധിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് ചെറുപുരയിൽ ലത്തീഫിൻ്റെ ഭാര്യ ഷാഹിദയിൽ നിന്നാണ് സ്വർണ്ണവും പണവും തട്ടിയെടുത്തത്.

അന്നത്തെ സി.ഐ. ആർ. ഹരിദാസിൻ്റെ നേതൃത്വത്തിൽ ചാലിൽ അശോകൻ, പി.പി. മോഹനകൃഷ്ണൻ, പി. പ്രദീപൻ, എം.പി. ശ്യാം, സന്തോഷ് മമ്പാട്ട്, ടി. സിനി, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായത്.

അന്വേഷണത്തിൽ വിവിധ ബാങ്കുകളിൽ നിന്നായി. 260 പവൻ പോലീസ് കണ്ടെടുത്തിരുന്നു. വീട് പണി മുടങ്ങിയതിനെ തുടർന്നായിരുന്നു ഷാഹിദ റഹ്മത്തിനെ സമീപിക്കുന്നത്. മന്ത്രവാദ പണി ചെയ്യുന്നതിനാൽ പരിഹാരം നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തടസ്സങ്ങൾ നീങ്ങി വീട് പണി തുടങ്ങിയതോടെ ഷാഹിദയ്ക്ക് വിശ്വാസമായി.

ഇതോടെയാണ് മുതലെടുപ്പ് തുടങ്ങിയത്. നിരവധി പേരെ ഇത്തരത്തിൽ വഞ്ചിച്ചതായി പരാതിയുണ്ടായിരുന്നു. പ്രതിക്ക് ജാമ്യമനുവദിച്ചു. ഹൈക്കോടതിയിൽ അപ്പീലിനു പോകാനാണ് തീരുമാനം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.