കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ ദുരൂഹതകളേറെ, അന്വേഷണം ഊര്‍ജിതം; സംഘമെത്തിയത് മാരുതി എർറ്റിഗ കാറില്‍, സിഐ സുനില്‍കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട്


കൊയിലാണ്ടി: ഊരള്ളൂരില്‍ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മാരുതി ഹെര്‍ട്ടിക കാറിലെത്തിയ അഞ്ചംഗ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ ചില ദുരൂഹതകളും നിലനില്‍ക്കുന്നു. ഒന്നരമാസം മുന്‍പ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിരുന്നു. അതിനു ശേഷം കുറച്ച് സമയം ഇദ്ധേഹത്തെ കാണാനില്ലായിരുന്നു. സ്വര്‍ണക്കടത്തുമായി കേസിനു ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം ഊര്‍ജിതമാക്കിയെന്ന് കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടിയില്‍ എത്തിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ അറിയില്ലെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഇന്ന് രാവിലെയാണ് ഊരള്ളൂര്‍ സ്വദേശി അഷ്റഫിനെ തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്. ഊരള്ളൂരിലെ വീട്ടില്‍വെച്ചാണ് ഇന്ന് രാവിലെ അഷ്റഫിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. ഒന്നരമാസം മുമ്പാണ് അഷ്റഫ് വിദേശത്തുനിന്നെത്തിയത്. സ്വര്‍ണക്കടത്തില്‍ കാരിയറായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന്റെ സംശയം. ഇയാളുടെ കയ്യില്‍കൊടുത്തുവിട്ട സ്വര്‍ണം മാറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.