കൊയിലാണ്ടിയില്‍ യുവാക്കളെ വിളിച്ച് വരുത്തി മര്‍ദ്ദിച്ചു; ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (Watch Video)


കൊയിലാണ്ടി: പന്തലായനിയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം. വിഷ്ണു ടി.കെ, അതുല്‍ ലാല്‍ എ.എന്‍ എന്നീ യുവാക്കളെയാണ് വിളിച്ച് വരുത്തി മര്‍ദ്ദിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനായി മധ്യസ്ഥ ചര്‍ച്ചയ്‌ക്കെന്ന പേരിലാണ് മര്‍ദ്ദനത്തിന് ഇരയായവരെ വിളിച്ച് വരുത്തിയത്. മധ്യസ്ഥത്തിനായി പോകവെ ഗേള്‍സ് സ്‌കൂളിന് സമീപത്ത് വച്ചാണ് ഇവരെ ആക്രമിച്ചത്. മര്‍ദ്ദനത്തിന് ഇരയായ വിഷ്ണു കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരാതിയിന്മേൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അടുത്ത ദിവസം പരാതിക്കാരുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ടെന്നും ഇതിന് ശേഷം കേസെടുക്കുമെന്നും കൊയിലാണ്ടി സി.ഐ സുനിൽ കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ഇവരെ മര്‍ദ്ദിച്ചത്. കണ്ടാലറിയുന്ന ചിലർ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പരുക്കേറ്റ വിഷ്ണു പറയുന്നത്. നേരത്തേയുണ്ടായ ചില ചെറിയ തർക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ മര്‍ദ്ദനം. മര്‍ദ്ദനത്തിന് ഇരയായവര്‍ ഈ പ്രശ്‌നങ്ങളിലൊന്നും ഉള്‍പ്പെടാത്തവരാണെന്നുമാണ് അറിയുന്നത്. പതിനഞ്ചോളം പേർ ഉൾപ്പെടുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നും വിഷ്ണു പറയുന്നു.

ഇരുമ്പ് പൈപ്പ്, ഇടിക്കട്ട, പട്ടിക തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് പരുക്കേറ്റവർ പറയുന്നു. മർദ്ദനമേറ്റ ഇരുവർക്കും ഗുരുതരമായ പരുക്കാണ് ഉള്ളത്. മർദ്ദനമേറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിഷ്ണുവിന്റെ തലയിൽ മുറിവുകൾ ഉണ്ട്. കൂടാതെ പല്ല് പൊട്ടുകയും ഷോൾഡർ താഴ്ന്ന് പോകുകയും ചെയ്തിട്ടുണ്ട്. അതുലിന്റെ തലയോട്ടിയുടെ മുൻഭാഗത്ത് പൊട്ടലുണ്ട്. മൂക്കിന്റെ പാലത്തിനും പരുക്കുണ്ട്. തലയോട്ടിയുടെ പരുക്ക് ഗുരുതരമായതിനാൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.

വീഡിയോ കാണാം:

ആൾക്കൂട്ട ആക്രമണം from Justin on Vimeo.