‘കൊയിലാണ്ടിയില്‍ നടന്നത് ആര്‍ക്കും പരിക്കോ മുറിവോ ഇല്ലാത്ത നിസ്സാരമായ സംഭവം, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’; വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതികരണവുമായി വി.ടി. ബല്‍റാം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വെച്ച് തന്റെ വാഹനത്തിന്റെ സൈഡ് വ്യൂ മിറര്‍ ഒരു യുവതിയുടെ കയ്യില്‍ തട്ടുകയാണുണ്ടായതെന്നും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിരോധം വെച്ച് തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നുമുള്ള ആരോപണവുമായി തൃത്താല മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

യാതൊരുവിധ പരിക്കോ മുറിവോ ആര്‍ക്കുമില്ലാത്ത തീര്‍ത്തും നിസ്സാരമായ സംഭവമായിരുന്നു അത്. വാര്‍ത്തകളില്‍ കാണുംപോലെ ഇടിക്കുകയോ ഇടിച്ച് തെറിപ്പിക്കുകയോ ഇടിച്ച് വീഴ്ത്തുകയോ ചോരയൊലിപ്പിച്ച് കിടക്കുകയോ ഒന്നും അവിടെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

വാഹനം നിര്‍ത്താതെ പോയിയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നത് നുണപ്രചരണമാണെന്നും ബല്‍റാം ആരോപിക്കുന്നു. വണ്ടിയിടിച്ച ഉടന്‍ തന്നെ വാഹനം സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയും ഡ്രൈവറും കൂടെ ഉണ്ടായിരുന്ന സുഹൃത്തും ഇറങ്ങിച്ചെന്ന് യുവതിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തതാണ്. എവിടെയെങ്കിലും വേദനയുണ്ടോ എന്നന്വേഷിക്കുകയും ആവശ്യമാണെങ്കില്‍ ഇതേ വണ്ടിയില്‍ത്തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും അവരോട് പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് അവര്‍ തന്നെയാണ്. അവര്‍ ഇരുവരും സ്ഥലത്തുനിന്ന് പിരിഞ്ഞുപോയതിന് ശേഷമാണ് തങ്ങള്‍ വണ്ടിയെടുത്ത് തൊട്ടടുത്തുള്ള പരിപാടി സ്ഥലത്തേക്ക് പോയതെന്നും അദ്ദേഹം പറയുന്നു.

വാഹനാപകടം എന്ന നിലയില്‍ ആശുപത്രിയില്‍ നിന്നാണ് പൊലീസിനെ വിവരമറിയിച്ചതെന്നും തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലയെന്ന് യുവതി പൊലീസിന് രേഖാമൂലം മൊഴി നല്‍കിയിട്ടുണ്ടെന്നും ബല്‍റാം അവകാശപ്പെടുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഡിസംബര്‍ പതിനൊന്നിനാണ് ബല്‍റാം സഞ്ചരിച്ച വാഹനം യുവതിയെ ഇടിച്ചത്. കെ.എല്‍ 52 എഫ്. 100 എന്ന നമ്പറിലുള്ള കാര്‍ ഇടിച്ച് നിര്‍ത്താതെ പോയി എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നതെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഈ പരാതി പിന്‍വലിച്ചിട്ടില്ലയെന്നാണ് കൊയിലാണ്ടി പൊലീസ് കഴിഞ്ഞദിവസം അറിയിച്ചത്. അതേസമയം, പരാതി നല്‍കിയെങ്കിലും കേസ് വേണ്ട എന്ന് അപകടത്തില്‍പ്പെട്ട യുവതി പറഞ്ഞിട്ടുണ്ടെന്നും വി.ടി ബല്‍റാം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇക്കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ വച്ച് എന്റെ വാഹനവുമായി ബന്ധപ്പെട്ട ഒരു സംഭവത്തേക്കുറിച്ച് വ്യാപകമായ നുണപ്രചരണങ്ങള്‍ നടന്നുവരുന്നതായി കാണുന്നു. അവിടത്തെ ഒരു പ്രാദേശിക ചാനലും ഡിവൈഎഫ്‌ഐ എന്ന പേരുള്ള ഒരു സംഘടനക്കാരും ചേര്‍ന്ന് തുടങ്ങിവച്ച ദുഷ്പ്രചരണം ദേശാഭിമാനി പത്രവും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗവും ഏറ്റെടുക്കുന്നതായി പലരും ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ഇതിന്റെയൊക്കെ സ്‌ക്രീന്‍ ഷോട്ടുകളെടുത്ത് സിപിഎമ്മുകാരുടെ വാട്ട്‌സ്അപ് പ്രചരണവും അരങ്ങു തകര്‍ക്കുന്നുണ്ട്. ആദ്യമൊക്കെ ഞാന്‍ അവഗണിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ട പലരും പേഴ്‌സണല്‍ മെസേജായും ഇതിനേക്കുറിച്ച് ചോദിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊന്ന് എഴുതേണ്ടി വന്നത്.

പ്രസ്തുത ദിവസം കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അഞ്ച് പാര്‍ട്ടി പരിപാടികളാണ് എനിക്കുണ്ടായിരുന്നത്. കോഴിക്കോട് നഗരത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപക സംഘടനയുടെ ജില്ലാ സമ്മേളനം, കുറ്റ്യാടിയിലെ പുറമേരി, കൊയിലാണ്ടി, ചേളന്നൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍, താമരശ്ശേരിയില്‍ എം.കെ രാഘവന്‍ എംപിയുടെ നേതൃത്വത്തിലെ പദയാത്രയുടെ സമാപന സമ്മേളനം എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പരിപാടികള്‍. ഇതില്‍ കൊയിലാണ്ടിയിലെ പരിപാടിക്കായി ഉച്ചയ്ക്ക് 3.30ഓടു കൂടി പട്ടണത്തിലെത്തിയപ്പോഴാണ് സീബ്രാ ലൈന്‍ ഇല്ലാത്ത ഒരിടത്ത് വച്ച് പെട്ടെന്ന് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു വനിതയുടെ കയ്യില്‍ എന്റെ വാഹനത്തിന്റെ സൈഡ് വ്യൂ മിറര്‍ തട്ടിയത്. യാതൊരുവിധ പരുക്കോ മുറിവോ ആര്‍ക്കുമില്ലാത്ത തീര്‍ത്തും നിസ്സാരമായ ഒരു സംഭവമായിരുന്നു അത്. വ്യാജ വാര്‍ത്തകളില്‍ കാണുന്ന പോലെ ഇടിക്കുകയോ ഇടിച്ച് തെറിപ്പിക്കുകയോ ഇടിച്ച് വീഴ്ത്തുകയോ ചോരയൊലിപ്പിച്ച് കിടക്കുകയോ ഒന്നും അവിടെ ഉണ്ടായിട്ടില്ല.

ഉടന്‍ തന്നെ എന്റെ വാഹനം സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയും ഡ്രൈവറും കൂടെ ഉണ്ടായിരുന്ന സുഹൃത്തും ഇറങ്ങിച്ചെന്ന് അവരോട് സംസാരിക്കുകയും ചെയ്തു. എവിടെയെങ്കിലും വേദനയുണ്ടോ എന്നന്വേഷിക്കുകയും ആവശ്യമാണെങ്കില്‍ ഇതേ വണ്ടിയില്‍ത്തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും അവരോട് പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് അവര്‍ തന്നെയാണ്. അവര്‍ ഇരുവരും സ്ഥലത്തുനിന്ന് പിരിഞ്ഞുപോയതിന് ശേഷമാണ് ഞങ്ങള്‍ വണ്ടിയെടുത്ത് തൊട്ടടുത്തുള്ള പരിപാടി സ്ഥലത്തേക്ക് പോയത്. പരിസരത്തുള്ള നിരവധി വ്യാപാരികളും തൊഴിലാളികളുമൊക്കെ ഇതിനൊക്കെ സാക്ഷികളാണ്. അവര്‍ക്ക് എന്തെങ്കിലും തുടര്‍ സഹായം ആവശ്യമാണെങ്കില്‍ അതിനായി പ്രദേശത്തെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരേയും ഏര്‍പ്പാട് ചെയ്തിരുന്നു.

ഈ സംഭവത്തെയാണ് ‘ഇടിച്ചിട്ട് വണ്ടി നിര്‍ത്തിയില്ല’, ‘യുവതിയെ ഇടിച്ച് വീഴ്ത്തി’, ‘വണ്ടിക്ക് ഇന്‍ഷുറന്‍സ് ഇല്ല’ എന്നൊക്കെ മേല്‍പ്പറഞ്ഞ നിലവാരമില്ലാത്ത മാധ്യമങ്ങളും സംഘടനക്കാരും നുണപ്രചരണത്തിന് വേണ്ടി ഉപയോഗിച്ചത്. ഒരു വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടോ എന്നതന്വേഷിക്കാനൊക്കെ വിരല്‍ത്തുമ്പുകൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സാധിക്കുന്ന ഇക്കാലത്തും ഇമ്മാതിരി നുണകള്‍ പറയുന്നവരുടെയൊക്കെ തൊലിക്കട്ടി എത്ര മാത്രം ഉണ്ടായിരിക്കണം! ‘വാഹനം നിര്‍ത്താതെപോയി എന്ന് സഫിയ പോലീസില്‍ പരാതി നല്‍കി’ എന്ന പെരും നുണയും ദേശാഭിമാനിയും റിപ്പോര്‍ട്ടര്‍ ടിവിയും പടച്ചു വിടുന്നുണ്ട്. തൊട്ടടുത്ത വരിയില്‍ത്തന്നെ കാര്‍ നിര്‍ത്തിയിട്ടുണ്ട് എന്നാല്‍ ബല്‍റാം പുറത്തിറങ്ങിയില്ല എന്നും സ്ഥലത്തെ തൊഴിലാളികളെ ഉദ്ധരിച്ച് ദേശാഭിമാനി പ്ലേറ്റ് മാറ്റുന്നു.

വണ്ടി നിര്‍ത്താതെ പോയതിന്റെ പുറകിലെ ‘ദുരൂഹത’യേക്കുറിച്ചായിരുന്നു തലേന്ന് രാത്രി മുഴുവന്‍ ഡിവൈഎഫ്‌ഐക്കാരുടെ പ്രചരണം. അവരുടെ മനസ്സിന്റെ വികലചിന്തകള്‍ മുഴുവന്‍ ഇതിന്റെ കൂടെ മസാലയായി ചേര്‍ത്തുകൊണ്ടാണ് ‘ഉത്തമ ഇടതുപക്ഷ’ന്റെ വക്താക്കളായ പലരും ഫേസ്ബുക്ക് പ്രബന്ധങ്ങള്‍ രചിച്ചത്.

എന്നാല്‍ സംഭവത്തേക്കുറിച്ച് സഫിയ എന്ന ആ സഹോദരി തന്നെ ഇന്നലെ കൊയിലാണ്ടി പോലീസില്‍ വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു. അതിന്റെ കോപ്പി പലരും എനിക്കയച്ച് തരികയും ചെയ്തിട്ടുണ്ട്. തനിക്ക് ഒരു പരിക്കുമില്ലെന്നും അവിടെയുണ്ടായ ട്രാഫിക് പോലീസുകാരന്റെ നിര്‍ദ്ദേശാനുസരണം ആശുപത്രിയില്‍ കാണിച്ചു എന്നേയുള്ളൂ എന്നും വാഹനാപകടം എന്ന നിലയില്‍ പരിഗണിച്ച് ആശുപത്രിയില്‍ നിന്നാണ് പോലീസിന് വിവരം നല്‍കിയത്, തനിക്കിക്കാര്യത്തില്‍ ഒരു പരാതിയുമില്ല എന്ന് അവര്‍ വളരെ കൃത്യമായിത്തന്നെ പോലീസിനോട് രേഖാമൂലം പറയുന്നുണ്ട്.

എന്നിട്ടും സിപിഎമ്മുകാരുടെ പോസ്റ്ററൊട്ടിപ്പും തെറിവിളികളും തുടരുകയാണ്. എന്ത് ചെയ്യാം, അവര്‍ സിപിഎമ്മുകാരായിപ്പോയില്ലേ ഏതായാലും കാര്യമെന്തെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാവുന്ന ഒരു വിഷയമായിട്ടും രാഷ്ട്രീയ വിരോധം വച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും ഇതൊരവസരമായി കരുതി തങ്ങളുടെ ഉള്ളിലെ വെറുപ്പ് മുഴുവന്‍ ഛര്‍ദ്ദിച്ചുവച്ച് തെറിവിളിച്ച് അര്‍മ്മാദിക്കുന്ന നൂറ് കണക്കിന് സിപിഎം ഒറിജിനല്‍/ഫേയ്ക്ക് പ്രൊഫൈലുകളില്‍ ചിലതിനുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.