കൊയിലാണ്ടിയില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ; സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവോ?


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്വര്‍ണ്ണക്കടത്ത് ക്യാരിയറെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി നൗഷാദ്, മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.

 

ഇന്ന് പുലർച്ചെ കോഴിക്കോട് കുന്ദമംഗലത്ത് അഷ്റഫിനെ സംഘം ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച പാടുകളുണ്ട്. തട്ടിക്കൊണ്ടു പോയവർ അഷ്റഫിനെ മാവൂരിലെ ഒരു തടി മില്ലിൽ എത്തിച്ച് മർദ്ദിച്ചെന്നാണ് സൂചന. അഷ്റഫിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കോഴിക്കോട് മെഡി.കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അഷ്റഫിനെതിരെ കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. കാരിയറായ അഷറഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണ്ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്.