കൊച്ചിയിൽ ജോലിക്കെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കടയുടമ അറസ്റ്റിൽ


കൊച്ചി : തുണിക്കടയിൽ, ജോലിതേടിയെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കടയുടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടിൽ സനീഷി (43) നെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

വൈറ്റിലയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ജോലിക്കെത്തിയ സ്ത്രീയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ചതിക്കുകയായിരുന്നു. എറണാകുളം സൗത്തിലുള്ള ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പരാതിക്കാരിയുടെ കൈയിൽനിന്ന് 50,000 രൂപയും മോതിരവും സനീഷ് വാങ്ങിയെടുത്തു. സനീഷിന് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് പരാതി നൽകിയത്.

ഒളിവിൽ പോയ സനീഷിനെ വഴിത്തലയിൽ നിന്നാണ് പിടിച്ചത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. മരട് പോലീസ് സ്റ്റേഷനിൽ സനീഷിനെതിരേ പീഡന ശ്രമത്തിന് കേസുണ്ട്. തൊടുപുഴ, തിരുവനന്തപുരം നെയ്യാറ്റിൻകര, വഞ്ചിയൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.