കേരളത്തിൽ ഓട്ടോറിക്ഷാ, ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചേക്കും; പണിമുടക്ക് മാറ്റിവച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിക്കുമെന്ന് സൂചന. ഇന്ന് രാത്രി മുതല്‍ തുടങ്ങാന്‍ ഇരുന്ന് ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിയതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവച്ചത് എന്ന് സംയുക്ത ഓട്ടോ ടാക്സി യൂണിയന്‍ വ്യക്തമാക്കി.

നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അത് എങ്ങനെ വേണം എന്നതില്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. നിരക്ക് വർദ്ധന പഠിക്കുവാനായി ജസ്റ്റിറ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കും.

നിലവിലുള്ളതിനേക്കാള്‍ മിനിമം ചാര്‍ജ് 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിന് പുറമേ ഓട്ടോ- ടാക്സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചു.

സിഎന്‍ജി ഓട്ടോകള്‍ക്കായുള്ള ടെസ്റ്റിങ് സെന്റര്‍ ആറുമാസത്തിനകം എറണാകുളത്ത് തുടങ്ങും. കള്ള ടാക്‌സികളുടെ ലൈസന്‍സും ആര്‍സിയും റദ്ദാക്കും.

2018 ലാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്. അതിനു ശേഷം നിരവധി തവണ ഇന്ധനവില ഉയര്‍ന്നെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.