കേരളത്തില്‍ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്രകാരം


തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍.അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി. ശനിയാഴ്ചക്കും ഞായറാഴ്ചക്കും ശേഷമുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശനി,ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍

1.വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. ഈ ദിവസങ്ങള്‍ കുടുംബത്തിന് വേണ്ടി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല.

2.നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം

3.ഹാളുകളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം (ഇത് പരമാധി കുറയ്ക്കാന്‍ ശ്രമിക്കണം)

4.മരണനാന്തര ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കാണ് പങ്കെടുക്കാവുന്നത്.

5.വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

6.ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം (പ്രത്യക മാതൃകയില്ല)

7.ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവ് പോലെ ഉണ്ടാകും. പോലീസ് പരിശോധന സന്ദര്‍ഭത്തില്‍ ടിക്കറ്റ്, മറ്റു രേഖകള്‍ കാണിക്കാവുന്നതാണ്.

8.ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം

9.വളരെ അത്യാവശ്യ ഘട്ടത്തില്‍ പൊതുജനത്തില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താന കൈയില്‍ കരുതണം.

10.ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇളവ്

11.വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍പന നടത്തുന്നതിന് തടസ്സമില്ല, വില്‍പനക്കാര്‍ മാസ്‌കടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

12.ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയ പ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്.

13. പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന രക്ഷിതാക്കള്‍ കൂട്ടം കൂടാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് തിരിച്ചെത്തിയാല്‍ മതി.