കേരളത്തിലെ നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ അര്‍ദ്ധരാത്രി മുതല്‍, നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ ഇപ്രകാരം


എറണാകുളം: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൌണ്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും. രോഗനിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവു.

  • അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവും. ഇത്തരം പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും.
  • ജിയോഫെന്‍സിംഗ്, ഡ്രോണ്‍ നിരീക്ഷണം നടത്തും.
  • ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കും അതിനെ സഹായിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാവും.
  • ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് വാര്‍ഡ് തല സമിതി മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും.
  • മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാവില്ല.
  • മരുന്നുകടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും.
  • ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്
  • പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തണം.
  • വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്‌സുമാര്‍ക്കും പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും പാസ് വാങ്ങി ജോലിക്ക് പോകാം.
  • വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്.
  • ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
  • നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
  • ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും.
  • തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ.
  • അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കും.