കേരളത്തിലെ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ


തിരുവനന്തപുരം: കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറരക്ക് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. നേരത്തെ പാർട്ടിയിൽ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയൻ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോൺഗ്രസ്സിനു പോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിർന്ന നേതാക്കൾ കേരളത്തിലെ കോൺഗ്രസ്സിൽനിന്ന് പുറത്തുകടന്ന് ബിജെപിയിൽ ചേരുമെന്നും വിജയൻ തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“സംസ്ഥാനങ്ങളിൽ ആരാണ് കാര്യങ്ങൾ നോക്കി നടത്താനുള്ളത്. ആകെ കേരളത്തിൽ മാത്രമാണ് കോൺഗ്രസ്സിന് നിലവിൽ പ്രതീക്ഷയുള്ളത്. കോൺഗ്രസ്സിൽ നിന്നുള്ള എന്റെ വിട്ടുപോരൽ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിർന്ന നേതാക്കൾ കേരളത്തിലെ കോൺഗ്രസ്സിൽ നിന്ന് പുറത്ത് കടന്നു ബിജെപിയിൽ ചേരും. അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ്സ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതിൽ ചേരും”, വിജയൻ തോമസ് പറഞ്ഞു.

സീറ്റുകിട്ടാത്തത് കൊണ്ടല്ല രാജിവെച്ചതെന്നും വിജയൻ തോമസ് ബിജെപിയിലേക്കുള്ള വരവിനെ കുറിച്ച് വിശദീകരിച്ചു. സിപിഎമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവർ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോൺഗ്രസ്സിലെ അവസ്ഥയെന്നും വിജയൻ തോമസ് പറഞ്ഞു.

പാർട്ടിയിൽ ഗ്രൂപ്പിസം ശക്തമാണെന്നും ജാതിമത സമവാക്യം നോക്കി മാത്രമാണ് സ്ഥാനാർഥികളെ നിർണ്ണയിക്കുന്നതെന്നും കഴിഞ്ഞയാഴ്ച അദ്ദേഹം രാജിവെച്ച ശേഷം കോൺഗ്രസ്സിനെതിരേ ആരോപണമുന്നയിച്ചിരുന്നു.