കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ


തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് കേസ് അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടുന്നു എന്നീ വിലയിരുത്തലിനെ ത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. റിട്ട.ജഡ്ജി കെ വി മോഹനെ കമീഷനാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.

തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുക. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് എഫ്ഐആര്‍ നിലനില്‍ക്കുന്നതല്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.

ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന എവിടെയും പറഞ്ഞിട്ടില്ലെന്നും മൊഴി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥകള്‍ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. അതേസമയം, ഹര്‍ജിക്കൊപ്പം സ്വപ്നയുടെ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കിയതില്‍ കോടതി അതൃപ്തി അറിയിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയത്. ഇത് ഉചിതമാണോയെന്നാണ് കോടതി ചോദിച്ചത്.

സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴിയായിരുന്നു കേസിന് ആധാരം. എന്നാല്‍ ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഓഗസ്റ്റ് 12, 13 തീയതികളില്‍ സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മൊഴി എടുത്തിട്ടേയില്ലെന്നാണ് കോടതിയ്ക്ക് മുന്നില്‍ ഇഡിയുടെ വാദം.