കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു, വീണാ ജോർജും മുഹമ്മദ്‌ റിയാസും ഉടൻ കോഴിക്കോടെത്തും


കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും. സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി.

എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവര്‍ യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാനുണ്ടാക്കിയിട്ടുണ്ട്. പ്രഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി. എല്ലാവരേയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉടനെ എത്തും എന്നാണ് വിവരം.

രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണമുള്ളത്. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.
നാലുദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു. രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികൾക്കോ രോഗലക്ഷണങ്ങൾ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും വീണ ജോര്‍ജ് പറഞ്ഞു.