കൊവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണം, കർശന പൊലീസ് പരിശോധന


തിരുവനന്തപുരം: കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊലീസ് പരിശോധനയും കർശനമാക്കിത്തുടങ്ങി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവർത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി.

സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്‍ഡൗൺ തുടരും. രണ്ടാംതരംഗം അവസാനിക്കും മുൻപേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതിൽ ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. സിറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരിൽപ്പോലും വാക്സിൻ എത്താത്തതും വലിയ വെല്ലുവിളിയാണ്. സീറോ സർവ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്.