കുന്നംകുളത്ത് മകന്‍ തൂങ്ങി മരിച്ചത് കണ്ട് മനംനൊന്ത അച്ഛന്‍ അതേ മരത്തില്‍ തൂങ്ങി മരിച്ചു; അപ്രതീക്ഷിതമായ മരണങ്ങളില്‍ വിറങ്ങലിച്ച് നാട്


കുന്നംകുളം: തൂങ്ങിമരിച്ച മകന്റെ മൃതദേഹം താഴെയിറക്കാനായി മരത്തില്‍ കയറിയ പിതാവ് ഉടുമുണ്ടില്‍ തൂങ്ങി മരിച്ചു. കുന്നംകുളം, ഇയ്യാല്‍ ആദൂര്‍ റോഡില്‍ ജാഫര്‍ ക്ലബിന് സമീപം ദാമോധരന്‍ (53, കിഴക്കൂട്ട് രാമു), മകന്‍ ശരത് (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും ശരത് വീട്ടിലെത്തിയിരുന്നില്ല.

തുടര്‍ന്ന് അനുജന്‍ സജിത്ത് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വീടിന് സമീപത്തെ വയലിനോട് ചേര്‍ന്നുള്ള മരത്തില്‍ ശരത്തിനെതൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടില്‍ ഓടിയെത്തി അച്ഛനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശരത്തിനെ താഴെയിറക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് ഉടുമുണ്ട് മരത്തില്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം ദാമോദരന്‍ ആത്മഹത്യചെയ്തത്.

ഒന്നും ചെയ്യാനാവാതെ രണ്ട് മരണം കണ്ട നടുക്കത്തിലായിരുന്നു സജിത്ത്. സ്ഥലത്തെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെയോടെ മൃതദേഹങ്ങള്‍ താഴെയിറക്കി പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ദാമോധരന്‍ കൂലിപ്പണിക്കാരനാണ്. ടിപ്പര്‍ ഡ്രൈവറായിരുന്ന ശരത് കൊവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. അമ്മ: സജിനി.