കുഞ്ഞിനെ ചിരവകൊണ്ട് അടിച്ചുവീഴ്ത്തി; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കണ്ണൂരിലെ അരുംകൊലയെക്കുറിച്ച് ദൃക്‌സാക്ഷിയായ അമ്മ


കണ്ണൂര്‍: കണ്ണൂരില്‍ മകനെ വെട്ടിക്കൊന്ന് ചെമ്പേരി മുയിപ്ര സ്വദേശി സതീശന്‍ ആത്മഹത്യ ചെയ്തത് ഇയാളുടെ അമ്മയുടെ സാന്നിധ്യത്തില്‍. അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് സതീശന്‍ ഭാര്യ അഞ്ജുവിനേയും മകന്‍ ധ്യാന്‍ദേവിനേയും ആക്രമിച്ചത്.

രാവിലെ ഒമ്പത് മണിയ്ക്കായിരുന്നു സംഭവം. സതീശനും ഭാര്യയ്ക്കും കുഞ്ഞിനും പുറമേ സതീശന്റെ അമ്മയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. അമ്മയെ ഒരു മുറിയില്‍ പൂട്ടിയിട്ടശേഷം വീട് അകത്തുനിന്ന് പൂട്ടിയാണ് ഭാര്യയേയും കുഞ്ഞിനേയും ഇയാള്‍ ആക്രമിച്ചത്. കുഞ്ഞിനെ ആദ്യം ചിരവകൊണ്ട് തലയ്ക്കടിച്ചു. അതിനുശേഷം കത്തി ഉപയോഗിച്ച് ഭാര്യയേയും കുഞ്ഞിനെയും വെട്ടുകയായിരുന്നുവെന്നാണ് സതീശന്റെ അമ്മ പറഞ്ഞത്.

വെട്ടേറ്റ കുഞ്ഞ് അവിടെ വെച്ചുതന്നെ മരിച്ചുവെന്നാണ് വിവരം. അഞ്ജു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ്.

പ്രവാസിയായിരുന്ന സതീശന്‍ അഞ്ചുകൊല്ലം മുമ്പാണ് തിരിച്ചെത്തിയത്. പിന്നീട് വിവാഹം കഴിച്ച് ഏരുവേശി മുയിപ്രയില്‍ താമസിക്കുകയായിരുന്നു. അടുത്തിടെ ഒരു വിനോദയാത്ര പോയ സമയത്ത് ഇയാള്‍ മാനസിക അസ്വാസ്ഥ്യങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഒരു തവണ കൗണ്‍സിലിങ്ങിന് വിധേയനായിരുന്നു.

സതീശനും ഭാര്യയും തമ്മില്‍ കുടുംബകലഹമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ എരുവേശി കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലമാണ്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.