കീഴൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം


കീഴൂര്‍: കീഴൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര റോഡില്‍ തെരു ഭഗവതി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് അറയുള്ളകണ്ടി ശ്രീമതിയുടെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയൊന്ന് വയസായിരുന്നു.

രണ്ടാഴ്ചയോളമായി ഇവരെ വീടിനു പുറത്തു കണ്ടിരിുന്നില്ല. ശ്രീമതിയ്ക്ക് മൂന്നുമക്കളുണ്ട്. ഇവരുടെ ആരുടെയെങ്കിലും വീട്ടില്‍ ആയിരിക്കുമെന്നാണ് പരിസരവാസികള്‍ കരുതിയത്. രാവിലെ വീട്ടില്‍ വിവാഹത്തിന് ക്ഷണിക്കാനെത്തിയ ബന്ധു നടത്തിയ പരിശോധനയില്‍ അസ്വാഭാവികത അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇലക്ട്രിസിറ്റി ബില്ലുകളും മറ്റും വീടിനു മുന്നില്‍ തന്നെയുണ്ടായിരുന്നു. വാതില്‍ മുട്ടിനോക്കിയപ്പോള്‍ ഉള്ളില്‍ നിന്ന് പൂട്ടിയതായി മനസിലായി. തുടര്‍ന്ന് ജനല്‍വഴി ഉള്ളിലേക്ക് നോക്കിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയും തുടര്‍ന്ന് ബന്ധു പ്രദേശവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

വീടിന് സമീപത്തുള്ളവര്‍ക്ക് നേരത്തെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നെങ്കിലും സമീപത്തെ ക്ഷേത്രകാവിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്നാവും എന്നാണ് കരുതിയത്.

പരേതനായ ഗോപാലനാണ് ഭര്‍ത്താവ്. മക്കള്‍: ഷാജി, റീന, മോളി. പെണ്‍കുട്ടികള്‍ രണ്ടുപേരും ഭര്‍തൃവീട്ടിലാണ്. ഷാജി കോഴിക്കോടാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.