കിണറുകളിലേക്ക് ഉപ്പുവെള്ളം ഊർന്നിറങ്ങുന്നു, കാപ്പാട് – കണ്ണങ്കടവ് മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം


കൊയിലാണ്ടി: കാപ്പാട്, കണ്ണങ്കടവ് മേഖലയില്‍ രൂക്ഷമായ കുടിവെളള ക്ഷാമം. ഉപ്പുവെളളം ഊര്‍ന്നിറങ്ങി കിണറുകളില്‍ വെളളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ലോറികളില്‍ വെളളം കൊണ്ടു വന്നാണ് ശുദ്ധജല ക്ഷാമം പരിഹരിക്കുന്നത്.

കോരപ്പുഴ അഴീക്കല്‍, കണ്ണങ്കടവ്, മൂന്നാകണ്ടി, പരീക്കണ്ടി പറമ്പ് എന്നിവിടങ്ങളിലൊക്കെ കടുത്ത ജല ക്ഷാമം ഉണ്ട്. ഉപ്പുവെളളമാണ് ഈ ഭാഗങ്ങളിലെ പ്രധാന പ്രശ്‌നം. വേനല്‍ കാലത്ത് കിണറുകളില്‍ ഉപ്പു വെളളത്തിന്റെ തോത് കൂടും. ചേമഞ്ചേരി പഞ്ചായത്തിലെ തീര മേഖലയില്‍ വര്‍ഷങ്ങളായി കുടിവെളള ക്ഷാമം നിലനില്‍ക്കുന്നുണ്ട്. കുടിവെളള ക്ഷാമത്തിന് സ്ഥിരമായ ശുദ്ധജല പദ്ധതി നടപ്പിലാക്കണമെന്നാണ്ആവശ്യം.

കാപ്പാട് തീരദേശ മേഖല ഉള്‍പ്പടെ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആറോളം വാര്‍ഡുകളില്‍ കുടിവെളള ക്ഷാമം ഉണ്ട്. കോരപ്പുഴ അഴീക്കല്‍ മുതല്‍ തുവ്വപ്പാറവരെ ജല ക്ഷാമം രൂക്ഷമാണ്. ജപ്പാന്‍ കുടിവെളളപദ്ധതി തീരദേശ മേഖലയിലേക്ക് വ്യാപിപ്പിക്കുകയോ, കുറ്റ്യാടി ജലസേചന പദ്ധതി ദീര്‍ഘിപ്പിക്കുകയോ ചെയ്താല്‍ മാത്രമേ കുടിവെളള ക്ഷാമത്തിന് പരിഹാരമാകുകയുളളു.

ഓരോ വര്‍ഷവും ടാങ്കറുകലില്‍ കുടിവെളളമെത്തിക്കാന്‍ ടാങ്കറുകളില്‍ കുടിവെളളമെത്തിക്കാന്‍ വലിയ തുകയാണ് ചെലവിടുന്നത്. കുടിവെളള വിതരണത്തിന് കഴിഞ്ഞ വര്‍ഷം 27 ലക്ഷം രൂപ പഞ്ചായത്ത് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. തീരമേഖലയിലെ കുടിവെളള ക്ഷാമത്തിന് പരിഹാരമായിട്ടാണ് സുനാമി പദ്ധതിയില്‍പ്പെടുത്തി കാട്ടില പീടിക ഒറവങ്കര കുടിവെളള പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഈ പദ്ധതിയില്‍ നിന്ന് കൂടുതല്‍ പ്രദേശത്തേക്ക് ജല വിതരണത്തിന് പൈപ്പുകള്‍ സ്ഥാപിച്ചതോടെ ആര്‍ക്കും വെളളം കിട്ടാത്ത അവസ്ഥയാണെന്ന് പരിസരവാസികള്‍ പറയുന്നു.