കിടന്നുറങ്ങുമ്പോള്‍ കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കി, കോട്ടയത്ത് കുട്ടിയെ കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍


കാഞ്ഞിരപ്പള്ളി: നാല് മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോയുടെ ഭാര്യ സൂസനെയാണ്(24) അറസ്റ്റ് ചെയ്തത്. കോട്ടയം സ്പെഷ്യല്‍ ജയിലില്‍ റിമാന്‍ഡിലാണ് ഇവര്‍.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനസികരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നല്‍കിയതോടെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ പിതാവ്, ചികിത്സിച്ച ഡോക്ടര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന്‍ ദമ്പതിമാരുടെ മകന്‍ ഇഹാനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടില്‍ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം.

അമ്മതന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിക്കുന്നത്. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ തളര്‍ച്ചയില്‍ കിടന്നുറങ്ങുമ്പോള്‍ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കിയതാണ് കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സൂസന്‍ പോലീസിന് നല്‍കിയ മൊഴി.