കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സേവന നിരക്ക് താങ്ങാനാവാതെ വ്യാപാരികള്‍; കാര്‍ഡുകള്‍ നിരസിക്കുന്നു, ബാങ്ക് സേവന നിരക്കുകള്‍ കുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


കോഴിക്കോട്‌: കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വ്യാപാരികൾ നിരസിക്കുന്നു. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കമ്പനികൾ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്.

ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ കാർഡുവഴി നടത്തുമ്പോൾ ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെയാണു സേവന നിരക്കായി വ്യാപാരികൾ നൽകേണ്ടി വരുന്നത്. ഇതു പലർക്കും വലിയ ബാധ്യതയാവുന്നു. ലാഭത്തിൽ വലിയ തോതിൽ കുറവുവരുന്നു. കാർഡു വേണമെന്നു നിർബന്ധിക്കുന്ന ഉപഭോക്താക്കളിലേക്കു സേവന നിരക്കിന്റെ ബാധ്യത അവർ പോലുമറിയാതെ ചില വ്യാപാരികൾ അടിച്ചേൽപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം തുടക്കത്തിൽ ഒട്ടേറെ ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കാർഡ് ഇടപാടുകൾ വ്യാപകമായതോടെ ആനുകൂല്യങ്ങൾ നിർത്തുകയും സേവന നിരക്കുകൾ ഉയർത്തുകയും ചെയ്തു. കറൻസി രഹിത ഇടപാടുകൾ വിജയിക്കണമെങ്കിൽ ബാങ്കുകൾ സേവന നിരക്കു പിൻവലിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി.