കാപ്പാട് മാസപ്പിറവി കണ്ടു, നാളെ റമളാന്‍ ഒന്ന്, റംസാന്‍ വ്രതത്തിനും നാളെ തുടക്കം


കൊയിലാണ്ടി: കാപ്പാട് റമദാന്‍ ചന്ദ്രക്കല കണ്ടതിനെത്തുടര്‍ന്ന് നാളെ റമളാന്‍ ഒന്ന്. കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസിയാണ് മാസപ്പിറവി കണ്ട കാര്യം ഉറപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദും അറിയിച്ചു. റമദാന്‍ മാസ വ്രതാരംഭവും നാളെയാണ്.

വെള്ളയിലും ചദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. റമദാന്‍ ഒന്ന് ചൊവ്വാഴ്ച ആയിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ അറിയിച്ചു.

മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം.