കളിച്ചുകൊണ്ടിരിക്കേ തോർത്ത് കഴുത്തിൽക്കുടുങ്ങി പന്തീരാംകാവിൽ 14 കാരൻ മരിച്ചു


പന്തീരാംകാവ്: വീട്ടിൽ കളിച്ചുകൊണ്ടിരിക്കേ തോർത്തുമുണ്ട് കഴുത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. കാട്ടുക്കുളങ്ങര തുവ്വശ്ശേരിത്താഴം അലി അക്ബറിന്റെ മകൻ അമീൻ മിജ് വാദ് (14) ആണ് മരിച്ചത്. പെരുമണ്ണ ചെനപ്പാറക്കുന്നിലെ വാടകവീട്ടിൽവെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

സഹോദരങ്ങളോടൊപ്പം കളിച്ചുകൊണ്ടിരുന്ന മിജ് വാദിനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മുകളിലത്തെ കിടപ്പുമുറിയിലെ ജനാലയിലെ തോർത്തിൽ കഴുത്തുകുടുങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെരുമണ്ണ ഇ.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സെമീന. സഹോദരങ്ങൾ: അമീൻ മിൻഹാദ്, അമീൻ മിൻഷാദ്.