കടുക്കുഴി ചിറ ഇനി മുചുകുന്നിന്റെ അഭിമാനമാകും! പ്രദേശത്ത് നടപ്പിലാക്കുന്നത് അഞ്ചുകോടി രൂപയുടെ പദ്ധതി


കൊയിലാണ്ടി: മുചുകുന്ന് കടുക്കുഴി ചിറ നവീകരിക്കുന്നു. കഴുക്കുഴി ചിറ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. ഇത് ടെണ്ടര്‍ ആവുകയും കാസര്‍കോട് സ്വദേശിയായ മാഹിന്‍ ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കേരള ലാന്റ് ഡവലപ്പ്‌മെന്റ് ബോര്‍ഡാണ് ഇതിന്റെ എസ്റ്റിമേറ്റും മറ്റ് കാര്യങ്ങളുമെല്ലാം ചെയ്യുന്നത്.

നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ചിറയിലേക്ക് വാഹനം എത്താനുള്ള സൗകര്യം നിലവില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളംവറ്റിച്ച് പായലും മറ്റും ഉടന്‍ നീക്കം ചെയ്യുമെന്ന് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മൂടാടി പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണ് കടുക്കുഴി ചിറ. പണ്ടുകാലത്ത് വലിയ തോതില്‍ കളിമണ്‍ എടുത്തതിന്റെ ഭാഗമായി രൂപപ്പെട്ട കുഴിയാണ് കടുക്കുഴി ചിറ. കൃഷിയ്ക്കും മറ്റും ഈ വെള്ളം വലിയ തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പായലും മറ്റും വളര്‍ന്ന് ജലം ഉപയോഗശൂന്യമായി.

സി.പി.എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുകുളങ്ങല്‍ ശുചീകരിക്കുന്ന പദ്ധതിയുണ്ടായിരുന്നു. മൂടാടി പഞ്ചായത്തില്‍ നിന്നും അതിനായി ഈ കുളം തെരഞ്ഞെടുക്കുകയും നാട്ടുകാരുടെ പിന്തുണയോടെ ഈ കുളം ശുചീകരിക്കുകയും ചെയ്തിരുന്നു. കെ. ദാസന്‍ എം.എല്‍.എ ആയിരിക്കെയായിരുന്നു ഇത്. അന്ന് ഈ കുളം നവീകരണത്തിനായി ഫണ്ട് അനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമം നടത്തുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ പദ്ധതി വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കടുക്കുഴി ചിറ നവീകരിക്കുന്നതോടെ ആ പ്രദേശത്തെ കുടിവെള്ളം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം സംഭരിക്കാനും കഴിയും. ഇതിനടുത്തുള്ള നെല്‍വയലുകളില്‍ കൃഷിയ്ക്കായി ഈ വെള്ളം ഉപയോഗപ്പെടുത്താന്‍ കഴിയും. സമീപത്ത് പച്ചക്കറി കൃഷിയും ചെയ്യാന്‍ കഴിയും. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും ഈ കുളം ഉപയോഗപ്പെടുത്താന്‍ കഴിയും.

കുളത്തിനുചുറ്റും നടപ്പാതയും ഒരുക്കുന്നുണ്ട്. ഇവിടെ ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും. കൂടാതെ ഇവിടെ കുട്ടികള്‍ക്കുവേണ്ടി പാര്‍ക്ക് ഒരുക്കാനും പഞ്ചായത്തിനു പദ്ധതിയുണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞു.