ഓരോ ചിരിയിലും അച്ഛന്റെ തണലുണ്ട്, കരുതലുണ്ട്; ഇന്ന് ഫാദേഴ്‌സ് ഡേ, എന്താണ് ഈ ദിവസത്തിന്റെ ചരിത്രം, അത്രയ്ക്ക് മനോഹരമായ കഥയാണ്


ജീവിതത്തില്‍ അച്ഛനോടുള്ള സ്‌നേഹം ഓര്‍ക്കാന്‍ പ്രത്യേകിച്ച് ഒരു ദിവസം വേണോ? ഒരു ജന്മം മുഴുവന്‍ വെയിലും മഴയും മറന്ന് മക്കള്‍ക്കായി അധ്വാനിക്കുന്ന അച്ഛനെ ഇന്നു മാത്രമല്ല എന്നും സ്മരിക്കണം. തിരിച്ചുനല്‍കാന്‍ സ്‌നേഹവും പരിഗണനയും നാം ബാക്കി വെക്കണം. അത് കടപ്പാടാണ് കടമയാണ്. ഇന്ന് ഫാദേഴ്‌സ് ഡേ. അച്ഛന്റെ സ്‌നേഹമോര്‍ക്കാന്‍, ഒ.രു ദിനം

ഈ ദിവസത്തിന് ഒരു ചരിത്രമുണ്ട്, കഥയുണ്ട്

ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും ‘ഫാദേഴ്‌സ് ഡേ’ ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ അച്ഛനുള്ള സ്വാധീനം ഓര്‍ത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്സ് ഡേയും നല്‍കുന്നത്.

ഫാദേഴ്സ് ഡേയുടെ ചരിത്രം തുടങ്ങുന്നത് അമേരിക്കയിലാണ്. വാഷിങ്ടണില്‍ 1910 ലാണ് ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷിച്ചത്. സൊനോറ സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ എന്ന ആശയത്തിനു പിന്നില്‍ എന്നാണ് ചരിത്രം. അമ്മയുടെ മരണത്തോടെ അച്ഛന്‍ വില്യം ജാക്‌സണ്‍ സ്മാര്‍ട്ട് ഒറ്റയ്ക്കാണ് സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളര്‍ത്തിയത്.

ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിനു പിന്നാലെയായിരുന്നു വില്യത്തിന്റെ ഭാര്യയുടെ മരണം. 16 കാരിയായ സൊനോറ മുതല്‍ നവജാത ശിശുവുള്‍പ്പടെ ആറ് മക്കള്‍. ഒരുപാട് കഷ്ടപ്പെട്ട് വില്യം തന്റെ ആറു മക്കളേയും വളര്‍ത്തി. 1909 ല്‍ ചര്‍ച്ചില്‍ മദേഴ്‌സ് ഡേ സന്ദേശം കേള്‍ക്കുന്നതിനിടയിലാണ് അച്ഛന്‍മാര്‍ക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്ക് തോന്നിയത്. പാസ്റ്ററോട് തന്റെ ആഗ്രഹം പറയുകയും ചെയ്തു. അങ്ങനെ ജൂണ്‍ 19 ഞായറാഴ്ചയാണ് ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷം നടന്നത്. ആദ്യമൊന്നും ഈ ദിനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ആശയത്തിന് പിന്നീട് അംഗീകാരം നല്‍കുന്നത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വൂഡ്രൊ വില്‍സണ്‍ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വില്‍സണ്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നല്‍കിയത്.

പിന്നീട് 1972 ല്‍ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്‌സണ്‍ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്‌സ് ഡേയായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഫാദേഴ്‌സ് ഡേയ്ക്ക് തുടക്കമായതെങ്കിലും ഇന്ന് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിക്കപ്പെടുകയാണ്. അച്ഛന് സര്‍പ്രൈസും സമ്മാനങ്ങളുമൊക്കെ നല്‍കിയാണ് മക്കള്‍ ഈ ദിവസം ആഘോഷിക്കുന്നത്.