ഓണം ബംപര്‍; 12 കോടിയുടെ അവകാശിയെ കണ്ടെത്തി, കയ്യിലുള്ളത് ടിക്കറ്റിന്റെ ഫോട്ടോമാത്രം


കോഴിക്കോട്: കേരള സംസ്ഥാന ഓണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനെന്ന അവകാശവാദവുമായി വയനാട് പനമരം സ്വദേശി സൈതലവി. അബുഹായിലെ ഒരു മലയാളി ഹോട്ടലില്‍ ജോലിചെയ്യുകയാണ് സൈതലവി.

ഒരാഴ്ച മുന്‍പ് പാലക്കാടുള്ള സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് സെയ്തലവി അവകാശപ്പെട്ടു. 300 രൂപ സെയ്തലവി സുഹൃത്തിന് ഗൂഗില്‍ പേ വഴി അയച്ചു കൊടുത്തു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം മാത്രമാണ് സൈതലവിക്ക് വാട്‌സാപ്പ് വഴി സുഹൃത്ത് അയച്ചു കൊടുത്തത്. ചുരുക്കിപ്പറഞ്ഞാല്‍ ടിക്കറ്റെടുത്ത വ്യക്തിയുടെ കയ്യില്‍ ആ ടിക്കറ്റ് പോലും ഇല്ല എന്നതാണ് സത്യം. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ആയിരുന്നു സമ്മാനം അടിച്ച വിവരം ഇരുവരും അറിയുന്നത്.

സെയ്തലവിയുടെ മകന്‍ വയനാട്ടില്‍ നിന്നും പാലക്കാട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ വീട്ടുകാര്‍ ടിക്കറ്റ് ഏജന്‍സിയില്‍ ഏല്‍പ്പിക്കുമെന്നാണറിയുന്നത്. ആറു വര്‍ഷത്തോളമായി ഈ ഹോട്ടലില്‍ ജോലി ചെയ്യുകയാണ് സെയ്തലവി. ഭാര്യയും രണ്ടു മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. വയനാട് പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

സുഹൃത്ത് ജാസിം കുട്ടിയനാണ് സൈതലവിക്ക് ലോട്ടറി അടിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. ടിക്ടോക് വഴി ആയിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ദുബായില്‍ താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി യൂട്യൂബറാണ് ഇദ്ദേഹം.